ചവറ: വിദ്യാലയത്തെ സമ്പൂര്‍ണ പ്ളാസ്റ്റിക് മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കി പന്മന മനയില്‍ സ്കൂള്‍ ജില്ലയിലെ ആദ്യ കുടിവെള്ളകുപ്പിരഹിത സ്കൂളാകുന്നു. പ്ളാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ച് ഇനി കുട്ടികള്‍ സ്കൂളില്‍ എത്തേണ്ടെന്ന് സാരം. ഓരോ ക്ളാസ്മുറിയിലും തിളപ്പിച്ചാറ്റിയ വെള്ളം വിതരണം ചെയ്യാന്‍ സ്റ്റീല്‍ കെറ്റിലുകള്‍, വെള്ളം ശേഖരിക്കാന്‍ വലിയ സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു. സ്കൂളിനെ പ്ളാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഹരിതകേരളം പദ്ധതി വഴിയായിരുന്നു തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തള്ളാന്‍ സ്കൂള്‍ മുറ്റത്ത് കാരിബാഗ് സ്ഥാപിച്ചിരുന്നു. ആശയം രക്ഷാകര്‍ത്താക്കളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാ ക്ളാസിനും ആവശ്യമായ സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ളാസുകള്‍ എന്നിവ വാങ്ങി നല്‍കാന്‍ സന്നദ്ധമാകുകയായിരുന്നു. പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെ. അനില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സലാഹുദ്ദീന്‍ അധ്യക്ഷതവഹിച്ചു. സ്കൂള്‍ ക്ളാസ് മുറികള്‍ വൈദ്യുതീകരിക്കുന്നതിനുള്ള സാമ്പത്തികസഹായം സുരേന്ദ്രന്‍പിള്ളയില്‍നിന്ന് പഞ്ചായത്ത് അംഗം അഹമ്മദ് മന്‍സൂര്‍ ഏറ്റുവാങ്ങി. പ്രധാനാധ്യാപിക സുജാകുമാരി, ശ്രീനു, ഗോപന്‍, ആനന്ദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.