പോരുവഴിയിലെ പ്രകൃതി ദുരന്തം; പ്രീ –ഫാബ്രിക്കേറ്റഡ് വീടുകളുടെ പണി തുടങ്ങി

ശാസ്താംകോട്ട: മൂന്നുമാസം മുമ്പ് ചുഴലിക്കാറ്റ് വന്‍നാശം വിതച്ച പോരുവഴി പള്ളിമുറിയില്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രീ-ഫാബ്രിക്കേറ്റഡ് വീടുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടങ്ങി. മണ്ണുമാന്തി ഉപയോഗിച്ച് തറ നിരപ്പാക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ ഗെയിംസിനായി തിരുവനന്തപുരം മേനംകുളത്തെ ഗെയിംസ് വില്ളേജില്‍ സ്ഥാപിച്ച പ്രീ -ഫാബ്രിക്കേറ്റഡ് വീടുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശിപാര്‍ശയില്‍ ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന മന്ത്രിസഭയാണ് ഇതിനുള്ള തീരുമാനം കൈക്കൊണ്ടത്. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും അറ്റാച്ഡ് ബാത്ത്റൂമുമുള്ള വീടിന്‍െറ വിസ്തൃതി 700 ചതുശ്ര അടിയാണ്. ദുരന്ത ബാധിതരില്‍ ഈ വീടിന് സമ്മതപത്രം നല്‍കിയ വല്ലാറ്റൂര്‍ കൃഷ്ണകുമാര്‍, വലിയവീട്ടില്‍ തെക്കതില്‍ കൃഷ്ണകുമാര്‍, സുലജ ഭവനില്‍ സുലജ, വലിയവീട്ടില്‍ തെക്കതില്‍ ഉണ്ണിക്കുറുപ്പ് എന്നിവര്‍ക്കുവേണ്ടിയാണ് വീടുകള്‍ ഒരുക്കുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് ഇതിന്‍െറ നിര്‍വഹണച്ചുമതല. കഴിഞ്ഞ ജൂണ്‍ 10നാണ് 60 ഓളം വീടുകള്‍ തകര്‍ക്കുകയും വന്‍ കൃഷി നാശം വിതക്കുകയും ചെയ്ത ചുഴലിക്കാറ്റ് ഉണ്ടായത്. എട്ട് വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. മൂന്ന് സംസ്ഥാന മന്ത്രിമാരും മുന്‍ മുഖ്യമന്ത്രിയും വിവിധ കക്ഷികളുടെ സംസ്ഥാന നേതാക്കളും ദുരന്ത ബാധിതരെ സന്ദര്‍ശിച്ച് മടങ്ങിയെങ്കിലും കാര്യമായ ആശ്വാസ പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. പൂര്‍ണമായും വീട് നഷ്ടമായവരെ പാര്‍പ്പിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടാന്‍ ഒരു മാസം മുമ്പ് കുന്നത്തൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടന്ന നീക്കം വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.