കൊല്ലം: പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും ഡെങ്കിപ്പനിയും ചെള്ളുപനിയും വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രണ്ടുപേര്‍ക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. കടയ്ക്കല്‍ നിലമേലിലും ചിതറ മാങ്കോടുമാണ് ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 719 പേരാണ് ശനിയാഴ്ച ചികിത്സതേടിയത്. ഇവരില്‍ ആറുപേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 746 പേരാണ് ചികിത്സക്കായി എത്തിയത്. ഒമ്പതുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നെടുമണ്‍കാവ്, ഇട്ടിവ, വിളക്കുടി, അയിലം, ചവറ, പേരയം, ഈസ്റ്റ് കല്ലട തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാള്‍ വെള്ളിയാഴ്ച മരിച്ചു. ഇടമുളക്കല്‍ സ്വദേശി രഘു (48) ആണ് മരിച്ചത്. ഇതുവരെ 211 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാകാത്തതിനാല്‍ ജില്ലാ ആശുപത്രിയിലെ പനി ക്ളിനിക് 24 മണിക്കൂറും പ്രവര്‍ത്തിക്കും. താലൂക്ക് ആശുപത്രികളില്‍ ഒ.പിക്ക് ശേഷമുള്ള അത്യാഹിതവിഭാഗത്തിലും പനിബാധിതര്‍ക്ക് ചികിത്സ ലഭിക്കും. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഫോഗിങ്ങും പ്രതിരോധമരുന്ന് വിതരണവും തുടങ്ങിയിട്ടുണ്ട്. ഹെല്‍ത്ത് സെന്‍ററുകള്‍ അടക്കം എല്ലായിടത്തും ഡെങ്കി, ചെള്ളുപനി പ്രതിരോധ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.