പാരിപ്പള്ളി: പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്ക് ജീവപര്യന്തം തടവ് ലഭിച്ചതില്‍ പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ആഹ്ളാദം. എസ്.ഐ അബ്ദുല്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു. മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ രാത്രികാല ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ പലപ്പോഴും നേരിടേണ്ടി വരുമെന്നും ഈ വിധി അവര്‍ക്ക് ആത്മവിശ്വാസം പകരുമെന്നും എസ്.ഐ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. വളരെ വേഗംതന്നെ വിചാരണയും വിധിപ്രസ്താവവും നടന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് പൊലീസുകാരും വിധിപ്രസ്താവത്തിലുള്ള തങ്ങളുടെ സന്തോഷം പങ്കുവെച്ചു. രാത്രി പട്രോളിങ്ങിനിടെ 2012 ജൂണ്‍ 26ന് അര്‍ധരാത്രിയാണ് മണിയന്‍പിള്ള കുത്തേറ്റ് മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന എ.എസ്.ഐ ജോയിക്ക് കുത്തേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. പാരിപ്പള്ളി കുളമടക്കുസമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട മാരുതി ഓമ്നി വാന്‍ പരിശോധിച്ച മണിയന്‍പിള്ളയും ജോയിയും വാനിലുണ്ടായിരുന്നയാളെ കസ്റ്റഡിയിലെടുത്തു. ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇയാള്‍ മണിയന്‍പിള്ളയെ കുത്തിവീഴ്ത്തിയത്. ജീപ്പ് ഓടിക്കുകയായിരുന്ന മണിയന്‍പിള്ളയെ ഒപ്പമുണ്ടായിരുന്ന ജോയിയുടെ കണ്ണുവെട്ടിച്ച് നെഞ്ചത്ത് കുത്തുകയായിരുന്നു. ചെറുക്കുന്നതിനിടെ ജോയിക്കും ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് പ്രതി ഓടിമറയുകയായിരുന്നു. ജോയി വിവരമറിയിച്ച ഉടന്‍ പാരിപ്പള്ളി സ്റ്റേഷനില്‍നിന്ന് പൊലീസത്തെി ഇരുവരെയും ആശുപത്രിയിലത്തെിച്ചെങ്കിലും മണിയന്‍പിള്ളയെ രക്ഷിക്കാനായില്ല. ഏറെനാളത്തെ ചികിത്സക്കുശേഷമാണ് ജോയിക്ക് ആശുപത്രി വിടാനായത്. ചികിത്സ കഴിഞ്ഞത്തെിയ ജോയി പിന്നീടും പാരിപ്പള്ളി സ്റ്റേഷനില്‍തന്നെയാണ് ഏറെക്കാലം ഡ്യൂട്ടി നോക്കിയത്. ആട് ആന്‍റണിയെ പിടികൂടുമ്പോഴും ജോയി പാരിപ്പള്ളി സ്റ്റേഷനിലുണ്ടായിരുന്നു. സര്‍വിസില്‍നിന്ന് വിരമിക്കുംമുമ്പ് പിടികൂടാന്‍ കഴിഞ്ഞതില്‍ ജോയി സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് ജോയി സര്‍വിസില്‍നിന്ന് വിരമിച്ചത്. സംഭവശേഷം പ്രതി വര്‍ക്കലയിലെ നടയറക്കടുത്ത പില്ലാഞ്ഞികോട്ടിലും അയിരൂര്‍, നടയറ ഭാഗങ്ങളിലും രാത്രി തങ്ങി. പിന്നീട് തോട്ടിലെ വെള്ളത്തില്‍ ദേഹശുദ്ധി വരുത്തിയശേഷം വര്‍ക്കലയിലത്തെി ട്രെയിന്‍ മാര്‍ഗമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. അവിടെനിന്ന് ഭാര്യയെയും കൂട്ടി തമിഴ്നാട്, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതറിഞ്ഞ ആട് ആന്‍റണി ഭാര്യയോടൊത്ത് നേപ്പാളിലേക്ക് കടന്നു. എന്നാല്‍, അവിടെ അധികകാലം പിടിച്ചുനില്‍ക്കാനാകാതെ തിരിച്ചുവരുകയും കൂടുതല്‍ സുരക്ഷിതത്വത്തിന് ഭാര്യയെ പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നും മോഷണങ്ങള്‍ നടത്തി. ഭാര്യമാരുമായി ഇയാള്‍ നിരന്തരം ഫോണ്‍ മുഖാന്തരം ബന്ധപ്പെടുകയും ചെയ്തുവരുന്നതിനിടെയാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.