പുനലൂര്‍-കായംകുളം പാത: നിര്‍മാണത്തിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം

പത്തനാപുരം: പുനലൂര്‍-കായംകുളം പാത നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. കഴിഞ്ഞവര്‍ഷമാണ് പാതയുടെ നിര്‍മാണം ആരംഭിച്ചത്. 16 കിലോമീറ്റര്‍ റോഡിന് 16 കോടി രൂപയായിരുന്നു പദ്ധതി വിഹിതം. 15 വര്‍ഷം ഗാരന്‍റിയോട് കൂടിയാണ് പാതനിര്‍മിച്ചത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും പാതയുടെ മിക്ക ഭാഗത്തെയും ടാറിങ് ഇളകി. കേരളം കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണചുമതല. കോര്‍പറേഷന്‍ പദ്ധതി രണ്ട് റീച്ചുകളാക്കി രണ്ട് കരാറുകാര്‍ക്ക് നല്‍കി. അടൂര്‍ മുതല്‍ മരുതിമൂട് വരെ ഒന്നാം റീച്ചിലും പത്തനാപുരം മുതല്‍ മരുതിമൂട് വരെ രണ്ടാം റീച്ചിലുമാണ് നിര്‍മാണം നടന്നത്. വിജിലന്‍സ്, ഇറിഗേഷന്‍ വകുപ്പുകളുടെ നേതൃത്വത്തിലെ സംഘത്തിനാണ് അന്വേഷണ ചുമതല. സംഘം പാത സന്ദര്‍ശിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരം ചീഫ് എന്‍ജിനീയര്‍ കെ.ജി. പ്രതാപ് രാജ്, ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ജി. കുര്യന്‍, രാധാകൃഷ്ണന്‍, സി.ഐ അശോക്കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.