വികസനമില്ലാതെ പത്തനാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോ

പത്തനാപുരം: വികസനമില്ലാതെ പത്തനാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോ. ദുരിതത്തിലാകുന്നത് യാത്രക്കാരും ജീവനക്കാരും. മലയോരത്തെ ഗതാഗതത്തിന് ഏക ആശ്രയമായ ഡിപ്പോയില്‍ പുതിയ ബസ് അനുവദിച്ചിട്ട് വര്‍ഷങ്ങളായി. പത്ത് വര്‍ഷത്തിനിടെ പുതുതായി തുടങ്ങിയ സര്‍വിസുകളുടെ എണ്ണം രണ്ട് മാത്രമാണ്. മാനന്തവാടിയിലേക്കും എറണാകുളം അമൃത ആശുപത്രിയിലേക്കുമാണ് ഈ സര്‍വിസുകള്‍ ആരംഭിച്ചത്. ദിനവും 5.75 ലക്ഷം വരെ വരുമാനം ലഭിച്ചിരുന്ന ഡിപ്പോയില്‍ ഇന്ന് അത് നാല് ലക്ഷമായി ചുരുങ്ങി. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ കിലോമീറ്റര്‍ ഓടി ഏറ്റവും കൂടുതല്‍ വരുമാനം നേടിയിരുന്ന ഡിപ്പോയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. 11 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസും 37 ഓര്‍ഡിനറിയുമടക്കം 48 സര്‍വിസുകളാണുള്ളത്. ഡീസലടിക്കുന്നതിന് പുനലൂര്‍, കൊട്ടാരക്കര, അടൂര്‍ ബസ് ഡിപ്പോകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വാഹനങ്ങള്‍ കയറിയിറങ്ങി ഗ്രൗണ്ട് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ടാറിങ് നടത്തിയിട്ട് വര്‍ഷങ്ങളായി. പഞ്ചായത്ത് മാര്‍ക്കറ്റിനോട് ചേര്‍ന്ന് നല്‍കിയ ഒരേക്കറോളം സ്ഥലത്ത് 2000 മാര്‍ച്ചിലാണ് പുതിയ ഡിപ്പോ തുടങ്ങിയത്. പിന്നീട് 2008 നവംബറില്‍ എ.കെ. ആന്‍റണി എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് 50 ലക്ഷത്തോളം മുടക്കി ബഹുനില മന്ദിരം പണിതത് മാത്രമാണ് ഏക വികസനം. യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ സൗകര്യമില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സംവിധാനങ്ങളില്ല. ബഹുനില മന്ദിരത്തില്‍ ജീവനക്കാര്‍ക്കായി പണിത ശുചിമുറി ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പൊട്ടിയൊലിച്ച് തുടങ്ങി. സെപ്റ്റിക് ടാങ്കിന് വലിപ്പമില്ലാത്തതാണ് ദിനവും പൊട്ടിയൊലിക്കുന്നതിന് കാരണം. സ്ഥലപരിമിതിയാണ് ഡിപ്പോയുടെ വികസനത്തിന് തടസ്സം. ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാത്തതിനാല്‍ റോഡിന്‍െറ വശങ്ങളില്‍ വ്യാപാരശാലകള്‍ക്ക് മുന്നിലാണ് നിര്‍ത്തിയിടുന്നത്. ഇതിനാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും വ്യാപാരികളും തമ്മില്‍ നിരന്തരം വാക്കേറ്റവും നടക്കാറുണ്ട്. സമീപത്തെ തടി ഡിപ്പോ വക സ്ഥലം വിട്ടുനല്‍കാമെന്ന് പലതവണ അധികാരികള്‍ വാഗ്ദാനം നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഡിപ്പോ വക സ്ഥലം ഒൗഷധിയുടെ കെട്ടിടനിര്‍മാണത്തിനുവരെ വിട്ടുനല്‍കിയെങ്കിലും കെ.എസ്.ആര്‍.ടി.സിക്ക് മാത്രം ലഭിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.