വരിക്ക, നല്ല തേന്‍വരിക്ക...

പത്തനാപുരം: ചക്കക്ക് അന്യസംസ്ഥാനങ്ങളില്‍ പ്രിയമേറുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ദിനംപ്രതി നൂറുകണക്കിന് ചക്കകളാണ് തമിഴ്നാട്ടിലേക്ക് ദിവസേന കൊണ്ടുപോകുന്നത്. ഉള്‍പ്രദേശങ്ങളില്‍നിന്ന് ശേഖരിക്കുന്നവ ദേശീയപാതയോരത്ത് എത്തിക്കുകയും തമിഴ്നാട്ടിലേക്ക് കയറ്റിയയക്കുകയുമാണ് പതിവ്. വരിക്കച്ചക്കക്കാണ് ആവശ്യക്കാരേറെ. നൂറുരൂപയിലധികമാണ് ഒരു വരിക്കച്ചക്കയുടെ വില. എന്നാല്‍ തമിഴ്നാട്ടില്‍ എത്തുന്നതോടെ ചക്കയുടെ വില കുത്തനെ ഉയരും. ചക്കച്ചുളക്കാണ് വില. പഴുത്ത വരിക്കച്ചക്കയുടെ ചുളയൊന്നിന് അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെയാണ് വില. വരിക്ക, തേന്‍വരിക്ക, ചെമ്പരത്തിവരിക്ക, കൂഴ എന്നിങ്ങനെ പലതരത്തിലുള്ള ചക്കകള്‍ കിഴക്കന്‍മേഖലയില്‍നിന്ന് കയറ്റിയയക്കുന്നുണ്ട്. കറവൂര്‍, ചെമ്പനരുവി, അച്ചന്‍കോവില്‍, തെന്മല, ചാലിയക്കര, പാടം എന്നീപ്രദേശങ്ങളില്‍നിന്നാണ് ചക്കകള്‍ അധികവും കയറ്റിയയക്കുന്നത്. കഴിഞ്ഞ സീസണില്‍ കിഴക്കന്‍ മേഖലയില്‍ നിന്ന് വന്‍തോതില്‍ ചക്ക ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. ഇത്തവണ സീസണ്‍ ആരംഭിച്ചപ്പോള്‍തന്നെ ആവശ്യക്കാരേറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. വനമേഖലയില്‍നിന്ന് ചക്കകള്‍ ശേഖരിച്ച് വില്‍ക്കുന്ന മൊത്തക്കച്ചവടക്കാരും മേഖലയില്‍ ഉണ്ട്. വാഹനങ്ങളിലത്തെുന്നവരും വിനോദസഞ്ചാരികളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യക്കാരായുണ്ടെന്നതും ശ്രദ്ധേയമാണ്. ഭക്ഷണക്രമം പാടേ മാറിയ മലയാളി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കുമ്പോള്‍ ഇവയുടെ ഗുണമറിഞ്ഞ മറുനാട്ടുകാര്‍ അവസരം പ്രയോജനപ്പെടുത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.