കൊല്ലം: നഗരം അനധികൃത പാര്‍ക്കിങ് മൂലമുള്ള രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വലയുമ്പോഴും കാടുപിടിച്ച് കിടക്കുന്ന റെയില്‍വേ ഭൂമിയില്‍ പാര്‍ക്കിങ് കേന്ദ്രം ആരംഭിക്കണമെന്ന നിര്‍ദേശം അധികൃതര്‍ അട്ടിമറിക്കുന്നു. നഗരത്തിന്‍െറ ഗതാഗതക്കുരുക്കിന് പരിഹാരവും റെയില്‍വേക്ക് വരുമാനവും ലഭിക്കുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന കൊല്ലം റെയില്‍വേ സ്റ്റേഷന് 60 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ പകുതിയോളമേ സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കുമായി റെയില്‍വേ ഉപയോഗിക്കുന്നുള്ളൂ. നിലവിലെ പാര്‍ക്കിങ് കേന്ദ്രത്തിലെ സ്ഥലപരിമിതി മൂലം റെയില്‍വേ സ്റ്റേഷന് സമീപത്തെ ദേശീയപാതക്കരികിലും മറ്റ് പ്രധാന റോഡുകളിലുമാണ് ഇരുചക്ര വാഹനങ്ങളും കാറുകളും പ്രധാനമായും പാര്‍ക്ക് ചെയ്യുന്നത്. ഇത് നഗരമധ്യത്തില്‍ വലിയ കുരുക്കിനിടയാക്കുന്നുണ്ട്. ചിന്നിച്ചിതറിയ നിലയില്‍ 2135 സ്ക്വയര്‍ ഫീറ്റ് സ്ഥലം മൂന്നുമാസ കാലയളവിന് എട്ടുലക്ഷം രൂപക്കാണ് കരാറുകാരന് നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ, മെമു ഷെഡിന് സമീപത്തെ 1170 സ്ക്വയര്‍ മീറ്റര്‍ സ്ഥലവും പാര്‍ക്കിങ്ങിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കമേഴ്സ്യല്‍ വിഭാഗം നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍, മെമു ഷെഡിന്‍െറ ഭാവി നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം വേണ്ടിവരുന്നതിനാല്‍ പാര്‍ക്കിങ്ങിന് സ്ഥലം വിട്ടുനല്‍കാനാവില്ളെന്ന് എന്‍ജിനീയറിങ് വിഭാഗം നിലപാടെടുത്തതോടെയാണ് നഗരക്കുരുക്കിന് പരിഹാരമാവുന്ന പദ്ധതി മുടങ്ങിയത്. ഈ സ്ഥലം പാര്‍ക്കിങ്ങിന് വിട്ടുകൊടുത്താല്‍ ആറുലക്ഷം രൂപയെങ്കിലും വരുമാനമാകുമായിരുന്ന പദ്ധതിയാണിപ്പോള്‍ കാടുപിടിച്ച് കിടക്കുന്നത്. മെമു ഷെഡ് നവീകരണ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ മൂന്നുമാസത്തിനുള്ളില്‍ കരാര്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നിരിക്കെയാണ് എന്‍ജിനീയറിങ് വിഭാഗം പദ്ധതി അട്ടിമറിച്ചത്. നിലവിലെ പാര്‍ക്കിങ് ഏരിയയില്‍ 1500 ബൈക്കും 50ഓളം കാറും മാത്രമെ പാര്‍ക്ക് ചെയ്യാന്‍ കഴിയൂ. നഗരത്തിലെ സ്വകാര്യ - മറ്റ് പാര്‍ക്കിങ് നിരക്കിനെക്കാള്‍ കുറവുമാണ് റെയില്‍വേയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.