സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തില്‍

കൊല്ലം: ജില്ലയിലെ സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണ പദ്ധതി അവതാളത്തിലാകുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാണ് പദ്ധതിക്ക് തുക വിനിയോഗിക്കുന്നത്. എന്നാല്‍, അനുവദിക്കുന്ന തുകയില്‍ പദ്ധതി നടത്താനാകില്ളെന്ന് അധ്യാപകര്‍ പറയുന്നു. നേരത്തേ അരിയോടൊപ്പം ചെറുപയര്‍കൂടി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ അരി മാത്രമായി ഒതുങ്ങി. അഞ്ചാം ക്ളാസുവരെ കുട്ടി ഒന്നിന് 100 ഗ്രാം അരിയും ആറുമുതല്‍ എട്ടുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് 150 ഗ്രാം അരിയും വീതമാണ് അനുവദിച്ചിരുന്നത്. ഉച്ചഭക്ഷണം വേണ്ട 150 കുട്ടികളുള്ള സ്കൂളുകളില്‍ ഒരു കുട്ടിക്ക് അഞ്ചുരൂപ വീതവും അതിന് മുകളില്‍ ആറുരൂപ വീതവുമാണ് നാലുവര്‍ഷമായി സര്‍ക്കാര്‍ നല്‍കുന്നത്. ഈ തുകകൊണ്ട് കറിയും ചോറും നല്‍കണം. ഇവ കൂടാതെ ആഴ്ചയില്‍ ഒരു മുട്ടയും രണ്ടുദിവസം 150 മി. ലിറ്റര്‍ പാലും നല്‍കണം. ഭക്ഷണം പാകം ചെയ്യാനുള്ള കൂലിയും സാധനങ്ങള്‍ കൊണ്ടുവരാനുള്ള ചെലവും പച്ചക്കറിയുള്‍പ്പെടെയുള്ള കറിസാധനങ്ങളും ഈ തുകകൊണ്ടു വേണം വാങ്ങാന്‍. 150നു മുകളില്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ പാചക കൂലിയും തുകയില്‍നിന്ന് കണ്ടത്തെണം. ഓരോ അധ്യയനവര്‍ഷവും സര്‍ക്കാര്‍ അനുവദിക്കുന്ന തുകയുടെ 80 ശതമാനവും അഞ്ചുമാസത്തെ മുന്‍കൂര്‍ നല്‍കും. അടുത്ത അഞ്ചുമാസത്തെ അധ്യയന ദിവസങ്ങളിലേക്ക് ബാക്കിവരുന്ന 20 ശതമാനം തുക കൊണ്ടുവേണം ചെലവഴിക്കാന്‍. പി.ടി.എ ഫണ്ടുകൂടി എടുത്താണ് മിക്ക സ്കൂളും കാര്യങ്ങള്‍ തള്ളിനീക്കുന്നത്. പി.ടി.എ കാര്യമായി പ്രവര്‍ത്തിക്കാത്ത സ്കൂളുകളിലാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി കുട്ടി ഒന്ന് എന്ന ക്രമത്തില്‍ 10 രൂപയായി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന് നല്‍കിയിട്ട് രണ്ടുവര്‍ഷത്തിലേറെയായെന്നും അധ്യാപക സംഘടനകള്‍ പറയുന്നു. പ്രഥമാധ്യാപകരുടെയും മറ്റ് അധ്യാപകരുടെയും സഹകരണത്തോടെയാണ് മിക്ക സ്കൂളിലും ഉച്ചഭക്ഷണ പരിപാടി നടന്നു പോകുന്നത്. ഉച്ചഭക്ഷണ പദ്ധതി പല സ്കൂളിലും നിന്നുപോകുന്ന സാഹചര്യത്തില്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തിങ്കളാഴ്ച ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കെ.എസ്.ടി.എ ജില്ലാ പ്രസിഡന്‍റ് ടി.ആര്‍. മഹേഷ്, സെക്രട്ടറി ബി.സതീഷ് ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.