തുറവൂർ: ഒറ്റപ്രസവത്തിൽ രണ്ട് കിടാരികൾക്ക് ജന്മം നൽകിയ കറുമ്പിപ്പശു ഗ്രാമവാസികൾക്ക് കൗതുകമായി. പശുക്കൾ ഇരട്ട കിടാരികൾക്ക് ജന്മം നൽകുന്നത് അപൂർവമാണ്. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം സ്വദേശി മുളക്കൽ ഫ്രാൻസിസിൻെറ വീട്ടിലെ പശുവാണ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. കോവിഡ്-19കാലത്തെ ദുരിതത്തിനിടയിലും തങ്ങളുടെ അരുമ ഇരട്ട കിടാരികൾക്ക് ജന്മം നൽകിയതിൽ അതീവ സന്തോഷത്തിലാണ് ഫ്രാൻസിസും ഭാര്യ മേരിയും. പൊലീസുകാർക്ക് കുടിവെള്ളമെത്തിച്ചു ആലപ്പുഴ: ആലപ്പുഴ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ ജോലി ചെയ്യുന്ന പൊലീസ് ഓഫിസർമാർക്ക് കുടിവെള്ളം എത്തിച്ചുനൽകുന്നതിൻെറ ഉദ്ഘാടനം ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് റെഡ്ക്രോസ് ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങി നിർവഹിച്ചു. ജില്ല സെക്രട്ടറി പി.കെ.എം. ഇഖ്ബാൽ, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം അംഗം ഐ.ആർ. മുഹമ്മദ് റാഫി, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ അനീഷ് ബഷീർ, ഇ. റഫീഖ്, മെംബർമാരായ രതീഷ് തകഴി, മുഹമ്മദ് സാലി, സുനിത, മഹേഷ്, ഷാജി കോയാപറമ്പിൽ, മെഡിക്കൽ ടീം ഡോ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ജൈവകർഷകൻ സുനിൽ ചേർത്തല: മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ജൈവകർഷകൻ മാതൃകയാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ വടക്കേതയ്യിൽ വി.പി. സുനിലാണ് വിഷുവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വിളവുകൾ നാട്ടുകാർക്കും സമൂഹ അടുക്കളകൾക്കും നൽകിയത്. അഞ്ചുലക്ഷം രൂപ ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. എന്നാൽ, പ്രതീക്ഷിച്ച വിളവ് ലഭിച്ചെങ്കിലും കാര്യമായ വില കിട്ടിയില്ല. എറണാകുളം ജില്ലയിലാണ് സുനിലിൻെറ പച്ചക്കറികളിൽ ഭൂരിഭാഗവും വിറ്റുപോയിരുന്നത്. എന്നാൽ, ഈ ദുരിതസമയത്ത് പച്ചക്കറികൾ അവിടെ എത്തിക്കാനോ വിൽപനക്കാർക്ക് വന്ന് വാങ്ങാനോ കഴിഞ്ഞില്ല. എല്ലാ ദിവസവും 1000 രൂപയുടെ പച്ചക്കറികൾ സുനിൽ സൗജന്യമായി നാട്ടുകാർക്ക് കൊടുത്തിരുന്നു. വിഷു പ്രമാണിച്ച് 150 രൂപ വിലവരുന്ന പച്ചക്കറി കിറ്റുകൾ 100 പേർക്കാണ് നൽകിയത്. ഞായറാഴ്ച നടന്ന പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിർവഹിച്ചു. കെ.കെ. കുമാരൻ പാലിയേറ്റിവ് കെയർ മുഖാന്തരം ജനകീയ ഭക്ഷണശാലയിലേക്കും കിസാൻ സഭയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്കും എ.ഐ.വൈ.എഫ് നടത്തുന്ന ആലപ്പുഴയിലെ ഭക്ഷണശാലയിലും പച്ചക്കറികൾ സൗജന്യമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.