സ്ഥലത്ത് കണ്ടെത്തിയ സിറിഞ്ചുകളും മറ്റും
മൂവാറ്റുപുഴ: വാഴപ്പിള്ളി മണ്ടോത്തിപടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലും സ്ഥലത്തും എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളടക്കം കണ്ടെത്തി.
സിറിഞ്ച്, മദ്യകുപ്പികൾ തുടങ്ങിയവ പിടിച്ചെടുത്തതിൽ പെടും. സമീപത്ത് വീടുകളൊന്നും ഇല്ലാത്ത ഇവിടെ രാത്രികാലങ്ങളിൽ വിദ്യാർഥികളടക്കമുള്ളവർ എത്താറുണ്ടെന്നും ബഹളവും കൈയാങ്കളിയും പതിവാണെന്നും നാട്ടുകാർ പരാതി പറഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മൂവാറ്റുപുഴ നഗരസഭ ഒന്നാം വാർഡ് കൗൺസിലർ കെ.കെ. സുബൈർ സിറിഞ്ചുകളും മറ്റും കണ്ടെത്തിയതോടെ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇവിടത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് നാട്ടുകാർ നേരത്തെ തന്നെ എക്സൈസിനെ അറിയിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് വാർഡ് കൗൺസിലറെ അറിയിച്ചത്. തുടർന്ന് കൗൺസിലർ നേരിട്ട് രംഗത്തിറങ്ങി നടത്തിയ പരിശോധനയിൽ രാസലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ അടക്കം കണ്ടെടുത്തത്.
വൈകിട്ട് 6 മണിയോടെ ഇരുചക്രവാഹനങ്ങളിൽ അടക്കം എത്തുന്നവർ രാത്രി വൈകിയാണ് മടങ്ങുന്നത്. മാസങ്ങളായി ഇതാണ് സ്ഥിതി. ബഹളവും അടിപിടിയും പതിവായതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തുവന്നത്. മേഖലയിൽ ലഹരി വിൽപന സംഘങൾ സജീവമാണന്ന വിവരവുമുണ്ട്. ലഹരി വിൽപനക്കാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.