ലോക് ഡൗണിൽ ചിത്രകലയിൽ പുത്തൻ സാധ്യതകൾ തേടി ശ്രീകുമാർ

ചാരുംമൂട്: ദുബൈയിൽ പരസ്യ കമ്പനിയിൽ ഡിസൈനറായ മുതുകാട്ടുകര സോപനത്തിൽ കാമിയോ ശ്രീകുമാറാണ് ലോക് ഡൗണിൽ ചിത്രകലയി ൽ പുത്തൻ സാധ്യതകൾ തേടുന്നത്. 24 ദിവസം മുമ്പ് നാട്ടിലെത്തിയ ശ്രീകുമാർ സമയം പൂർണമായും ചിത്രം വരക്ക് മാറ്റിവെക്കുകയായിരുന്നു. മനസ്സില്‍ തെളിയുന്ന ആശയത്തെ മുഖരൂപമായാലും പ്രകൃതിയായാലും സാധ്യത മുഴുവനായി കാൻവാസിലേക്ക് പകര്‍ത്തുക എന്നതാണ് ശ്രീകുമാറിനെ വ്യത്യസ്തനാക്കുന്നത്. ശ്രീകുമാർ ചിത്രകലയെ ഗൗരവമായി എടുത്തത് അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ്. രാജ രവിവർമയുടെ മകൻെറ ശിഷ്യനായിരുന്ന പള്ളിക്കൽ മേടയിൽ രാമനുണ്ണിത്താൻെറ കീഴിൽ ബാലപാഠങ്ങൾ അഭ്യസിച്ചു. അടൂർ പെരിങ്ങനാട് രാജീവിൻെറ കീഴിൽ തുടർപഠനം. മനോഹരമായി ഛായാചിത്രങ്ങൾ കോറിയിടാനുള്ള കഴിവ് വികസിപ്പിച്ചത് ആ പഠനകാലത്താണെന്ന് ശ്രീകുമാർ പറയുന്നു. മോഹൻലാൽ, മഞ്ജു വാര്യർ, മോനിഷ, അടൂർ ഗോപാലകൃഷ്ണൻ, നെടുമുടി വേണു, ആർട്ടിസ്റ്റ് നമ്പൂതിരി, മജീഷ്യൻ മുതുകാട് തുടങ്ങി ലോകപ്രശസ്തമായ നിരവധി പേരുടെ ചിത്രങ്ങൾ ശ്രീകുമാറിൻെറ വിരലുകളില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്. അടുക്കളപ്പുറം, നാട്ടുചന്ത, ചിലമ്പ്, സന്ധ്യാദീപം, കഥകളി മുഖം, പൊൻപുലരി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഓയിൽ കളറിലാണ് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദുൈബയിൽ ഗൾഫ് മോഡൽ സ്കൂളിൽ രണ്ടുദിവസത്തെ സോളോ എക്സിബിഷനിലടക്കം ശ്രീകുമാറിൻെറ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ദുൈബയിൽ നടന്ന ആർട്ടിസ്റ്റ് നമ്പൂതിരി പെയിൻറിങ് മത്സരത്തിൽ ഒന്നാംസ്ഥാനവും സ്പെയിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിത്രകാരന്മാരുടെ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിൽ ഗോൾഡൻ ബ്രോ അവാർഡ് എന്നിവ ലഭിച്ചിരുന്നു. ഇന്തോനേഷ്യയിൽനിന്നും ഉള്ള എക്സലൻസി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും കാമിയോ ശ്രീകുമാറിനെ തേടിയെത്തി. ഭാര്യ ദീപയും മക്കളായ സാരംഗിയും ദേവനാരായണനും കലാജീവിതത്തില്‍ കൂടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.