പതിച്ചുകിട്ടിയ ഭൂമി​യിലെ നിർമാണം:​ എൻ.ഒ.സി നിബന്ധന സംസ്​ഥാനമാകെ നടപ്പാക്കാത്തതെന്തെന്ന്​ ഹൈകോടതി

കൊച്ചി: ഭൂമി പതിച്ചു നൽകൽ ചട്ടപ്രകാരം അനുവദിച്ച ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്ക റ്റ് വേണമെന്ന നിബന്ധന സംസ്ഥാന വ്യാപകമായി നടപ്പാക്കാത്തതെന്തെന്ന് ഹൈകോടതി. ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളിൽ മാത്രമായി എൻ.ഒ.സി നിബന്ധന ഒതുക്കിയത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇക്കാര്യമുന്നയിച്ചത്. ഇതു സംബന്ധിച്ച് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു. ഇടുക്കി ജില്ലയിലെ നിർമാണങ്ങൾക്ക് എൻ.ഒ.സി നിർബന്ധമാക്കിയതിൻെറ പേരിൽ നിർമാണാനുമതി തേടി സമർപ്പിച്ച അപേക്ഷ തള്ളിയത് ചോദ്യം ചെയ്ത് ഇടുക്കി മുട്ടുകാട് സ്വദേശി ലാലി ജോർജ് നൽകിയ ഹരജി പരിഗണിക്കവേയാണ് സിംഗിൾബെഞ്ച് ഇക്കാര്യം ഉന്നയിച്ചത്. നേരത്തെ ഇതേ ഹരജി പരിഗണിച്ച കോടതി പട്ടയ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിന് എൻ.ഒ.സി ഉൾപ്പെടെ വ്യക്തമായ മാർഗ നിർദേശമുണ്ടാവണമെന്ന് നിർദേശിച്ചിരുന്നു. നിലവിലെ ഭൂനിയമങ്ങൾ ലംഘിച്ചുവെന്ന പേരിൽ പലപ്പോഴും നിർമാണം പൂർത്തിയായ കെട്ടിടങ്ങൾക്കെതിരെ റവന്യൂ അധികൃതരുടെ നടപടി പതിവായ സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി നിർമാണത്തിന് മുമ്പ് തന്നെ റവന്യൂ അധികൃതരിൽ നിന്നുള്ള എൻ.ഒ.സി വേണമെന്ന നിബന്ധന നടപ്പാക്കണമെന്ന് നിർദേശിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കക്ഷി ചേർത്താണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് പതിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ഉത്തരവിൽ ആശയക്കുഴപ്പുമുണ്ടായതോടെ ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളില്‍ മാത്രമാണ് എൻ.ഒ.സി നിബന്ധന ബാധകമാവുകയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതോടെ ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസന്‍വാലി വില്ലേജുകളിൽ മാത്രമായി എൻ.ഒ.സി നിബന്ധന ഒതുങ്ങി. ഇതേ തുടർന്നാണ് എട്ട് വില്ലേജുകളിൽ മാത്രമായി നിബന്ധന ഒതുക്കിയതിന് സർക്കാറിനോട് കോടതി വിശദീകരണം തേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.