കാക്കനാട് (െകാച്ചി): പ്രണയനൈരാശ്യത്തിൽ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പടമുകൾ താണപാടം സ്വദേശി അമലാ ണ് (20) കാക്കനാട് അത്താണി സ്വദേശിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടി പാർട്ട് ടൈം ജോലി ചെയ്യുന്ന കുസുമഗിരി ഹോസ്പിറ്റലിന് സമീപത്തെ ഡേ കെയറിന് മുന്നിലായിരുന്നു സംഭവം. പെൺകുട്ടിയെ കുത്തിയശേഷം യുവാവ് ഓടിമറഞ്ഞു. വയറിനും കഴുത്തിനും സാരമായി പരിക്കേറ്റ പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് 4.45ഓടെയാണ് സംഭവം. കച്ചേരിപ്പടിയിൽ കമ്പ്യൂട്ടർ കോഴ്സിന് പഠിക്കുന്ന പെൺകുട്ടി ക്ലാസ് കഴിഞ്ഞ് ഡേ കെയറിലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ വെൽഡിങ് ജോലിക്കാരനായ അമൽ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർ കൂടിയതോടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് കടക്കുകയായിരുന്നു. പെൺകുട്ടി അപകടനില തരണം ചെയ്തെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രണയനൈരാശ്യത്തെ തുടർന്നാണ് കൃത്യത്തിന് ശ്രമിച്ചതെന്നും പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. അതേസമയം, പെൺകുട്ടിയെ കുത്തിയശേഷം അമൽ കടന്നുകളഞ്ഞത് സിനിമ സ്റ്റൈലിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പിടിക്കാൻ ശ്രമിച്ച സമീപവാസിയെ കത്തികാണിച്ച് ഭയപ്പെടുത്തിയശേഷമാണ് ഇയാൾ ഓടിമറഞ്ഞത്. ബൈക്ക് ഉപേക്ഷിച്ചതാണ് ഇയാളുടെ വിവരങ്ങൾ ലഭിക്കാൻ സഹായകരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.