'ആരോപണങ്ങൾക്ക് തുറന്ന സംവാദത്തിന് തയ്യാർ' കിഴക്കമ്പലം: ട്വൻറി20ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കിഴക്കമ്പലം പഞ്ചായത്ത് മുന്‍ പ്രസിഡൻറ് കെ.വി. ജേക്കബ്.വാർത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ട്വൻറി20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബുമായി മാസങ്ങളായി നിലനിന്ന അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് ബുധനാഴ്ചയാണ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ജേക്കബ് രാജിവെച്ചത്. സര്‍ക്കാര്‍ വിഹിതം മാത്രം ആധാരമാക്കുന്നത് അപര്യാപ്തമാണെന്നും സ്വകാര്യപങ്കാളിത്തത്തോടെ വികസനം നടപ്പാക്കാമെന്നുമുള്ള വാഗ്ദാനം മുഴക്കി അധികാരത്തില്‍ വന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്തില്‍ ഒരു വികസനവും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 2020ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ആക്കുമെന്നായിരുന്നു ട്വൻറി20യുടെ വാഗ്ദാനം. എന്നാല്‍, ജില്ലയില്‍പോലും 75ാം സ്ഥാനത്താണ്. സംഘടനയില്‍ ജനാധിപത്യമില്ല. ചീഫ് കോഓഡിനേറ്ററുടെ ഏകാധിപത്യമാണ് നടക്കുന്നത്. ഇത് സഹിച്ച് മുന്നോട്ടുനീങ്ങാന്‍ കഴിയാത്തതിനാലാണ് രാജിെവച്ചത്. പഞ്ചായത്ത് അംഗങ്ങളും പ്രസിഡൻറും ശമ്പളക്കാരാണ്. എല്ലാ മാസവും അഞ്ചിനുമുമ്പ് പ്രസിഡൻറിന് 25,000, വൈസ് പ്രസിഡൻറിന് 20,000, ജോലിയില്ലാത്ത പഞ്ചായത്ത് അംഗങ്ങൾക്ക് 15,000 രൂപ, ശമ്പളം പറ്റുന്ന അംഗങ്ങൾക്ക് 10,000 രൂപ എന്നിങ്ങനെ അക്കൗണ്ടില്‍ നല്‍കും. എതിര്‍കക്ഷിയില്‍പെട്ട സ്വന്തക്കാര്‍ മരിച്ചാല്‍പോലും പോകാന്‍ പാടില്ല. നേരത്തേ ഒരംഗത്തിന് ട്വൻറി20യില്‍നിന്ന് രാജിെവക്കേണ്ടിവന്നത് മകളുടെ കല്യാണത്തിന് എതിര്‍കക്ഷിയിലെ അംഗങ്ങളെ വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു. സ്വകാര്യലാഭം പ്രതീക്ഷിച്ച് പദ്ധതികള്‍ രൂപവത്കരിക്കില്ലന്ന നിലപാട് മാറ്റി, കോഓഡിനേറ്ററുടെ നാല് വാര്‍ഡുകളിലെ സ്ഥാപനങ്ങളിലേക്ക് ഉപയുക്തമായ വിധം റോഡുകള്‍ മേല്‍ത്തരം രീതിയില്‍ നിര്‍മിക്കുക എന്ന തീരുമാനം ട്വൻറി20യിലുള്ള തൻെറ മേധാവിത്വം ഉപയോഗിച്ച് പഞ്ചായത്ത് അംഗങ്ങളെക്കൊണ്ട് അംഗീകരിപ്പിച്ചു. പല റോഡുകളും കലുങ്കുകളും വ്യവസ്ഥാപിതമായ പഞ്ചായത്ത്, വകുപ്പ് അനുമതിപോലും ഉറപ്പാക്കാതെ പൊളിച്ചിട്ടിരിക്കുകയാണ്. ആട്ടുപടി-ചൂരക്കോട് റോഡ്, എരുപ്പംപാറ-ആഞ്ഞിലിച്ചോട് റോഡ്, വിലങ്ങ്-ചൂരക്കോട് റോഡ്, കിഴക്കമ്പലം ബസ് സ്റ്റാൻഡ് എന്നിവയെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്. 2018-19 വാർഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പലതും പൊളിച്ചത്. ഇതുകാരണം അഞ്ചുകോടി രൂപയാണ് പഞ്ചായത്തിന് നഷ്ടമായത്. പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയില്‍ ട്വൻറി20 തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തുറന്ന വേദിയിൽ സംവാദത്തിന് തയാറാണെന്നും ജേക്കബ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.