മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ഹോമിയോ വന്ധ്യതാ നിവാരണ ക്ലിനിക്കിന് താഴ് വീണു. പാവപ്പെട്ട നൂറുകണക്കിന് ദമ്പതികളുടെ ആശ്രയമായിരുന്ന ക്ലിനിക്കിൻെറ പ്രവർത്തനം വ്യാഴാഴ്ച വൈകീട്ടാണ് അവസാനിപ്പിച്ചത്. മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് ആറു വർഷം മുമ്പ് ആരംഭിച്ച ക്ലിനിക്കിൻെറ പ്രവർത്തനം വ്യാഴാഴ്ച വൈകീട്ട് ചേർന്ന ഡോക്ടർമാരുടെ അടിയന്തര യോഗത്തിലാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എറണാകുളത്തെ ജില്ലഹോമിയോ ആശുപത്രിയോടനുബന്ധിച്ച്് വന്ധ്യത നിവാരണ ക്ലിനിക് അടുത്തിടെ പ്രവർത്തനമാരംഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മൂവാറ്റുപുഴ ക്ലിനിക് പൂട്ടിയത്. കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമായിരുന്നു മൂവാറ്റുപുഴയിലേത്. മൂന്ന് വർഷത്തിനിടെ 120 ഓളം കുഞ്ഞുങ്ങളാണ് ഇവിടത്തെ ചികിത്സ വഴി പിറന്നത്. സ്വകാര്യമേഖലയിലെ ക്ലിനിക്കുകളിൽ വൻതുക ഈടാക്കുമ്പോഴാണ് നാമമാത്ര ചെലവിൽ ഇവിടെ ചികിത്സ ലഭ്യമായിരുന്നത്. നേരത്തേ ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിച്ചു വന്നിരുന്ന ക്ലിനിക്ക് കുറെ കാലമായി ആഴ്ചയിൽ ഒരുദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ടു ഡോക്ടർമാരുള്ളതിൽ ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും നിരവധിപേരാണ് ക്ലിനിക്കിലെത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ മുന്‍കൂട്ടി ചീട്ടു ബുക്ക് ചെയ്ത് ചികിത്സക്കെത്തിയ രോഗികൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് ക്ലിനിക്കിൻെറ പ്രവർത്തനം അവസാനിപ്പിച്ച വിവരമറിയുന്നത്. ഇതോടെ രോഗികളില്‍ പലരും കരച്ചിലായി. കുട്ടികളില്ലാത്ത നൂറുകണക്കിന് സാധാരണക്കാരുടെ ചികിത്സയാണ് ഇതോടെ അവതാളത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.