അമിതവേഗത്തിലെത്തിയ ബസ് ജീപ്പും പോസ്​റ്റുകളും തകർത്തു

കൊച്ചി: അമിതവേഗത്തില്‍ പാഞ്ഞെത്തിയ ബസ് വിവാഹജീപ്പും വൈദ്യുതി പോസ്റ്റുകളും ഇടിച്ചുതെറിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6.40ഓടെയാണ് സംഭവം. എറണാകുളം നോര്‍ത്തില്‍നിന്ന് ചിറ്റൂര്‍ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് അയ്യപ്പന്‍കാവ് ഒ.കെ. മാധവിയമ്മ റോഡ് ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന വിവാഹ ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നീട് നിയന്ത്രണംവിട്ട് സെമിത്തേരിമുക്ക് വരെയുള്ള പോസ്റ്റുകളിലേക്കും ഇടിച്ചുകയറി. ബസ് ഡ്രൈവര്‍ ജോബിന്‍ ജോര്‍ജിനെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജീപ്പിലുണ്ടായിരുന്ന വരന്‍ ഗോകുലിനും സുഹൃത്തുക്കളായ നിഖില്‍, ഉണ്ണി, ശരത്ത് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ബസ് യാത്രികരായ എട്ടുപേര്‍ക്കും പരിക്കേറ്റു. ചികിത്സക്കുശേഷം ഗോകുല്‍ വിവാഹവേദിയിലേക്ക് പോയി. വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്തെ നിരവധി വീടുകളില്‍ വൈദ്യുതി മുടങ്ങി. പോസ്റ്റ് തകർത്തെന്ന് കാണിച്ച് കെ.എസ്.ഇ.ബി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബസ് ഡ്രൈവറെ നോര്‍ത്ത് എസ്.ഐ അനസിൻെറ നേതൃത്വത്തിലുള്ള സംഘം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ബസ് അമിത വേഗത്തിലാണെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍ ഇവരോട് തട്ടിക്കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന പരാതിയിൽ മെഡിക്കൽ പരിശോധന നടത്തിയെങ്കിലും ഇല്ലെന്നായിരുന്നു ഫലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.