പ്രളയത്തില്‍ വീട് മുങ്ങിയവര്‍ക്ക് നഷ്​ടപരിഹാരം ഉയർത്തണമെന്ന്​ നഗരസഭ

ചെങ്ങന്നൂര്‍: കഴിഞ്ഞ പ്രളയത്തില്‍ വീട് ദിവസങ്ങളോളം മുങ്ങിക്കിടന്നവര്‍ക്ക് അനുവദിച്ച തുച്ഛമായ തുകയില്‍ മാറ് റം വരുത്തി കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സില്‍ പ്രമേയം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നഗരസഭ പ്രദേശത്തെ ആയിരത്തോളം വീടുകള്‍ക്ക് പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. ആകെ 27 വാര്‍ഡുകളില്‍ ഒമ്പത് വാര്‍ഡുകളില്‍ പൂര്‍ണമായും ബാക്കി വാര്‍ഡുകളില്‍ ഭാഗികമായും പ്രളയം ബാധിച്ചിരുന്നു. പമ്പാനദി തീരത്തെ ഇടനാട്, മംഗലം, വാഴാര്‍മംഗലം, പുത്തന്‍കാവ്, അങ്ങാടിക്കല്‍, കോലാമുക്കം, കോടിയാട്ടുകര, മുണ്ടന്‍കാവ് തുടങ്ങിയ ഭാഗങ്ങളിലെ പല വീടുകളും ദിവസങ്ങളോളം പൂര്‍ണമായും മറ്റുചില വീടുകള്‍ പകുതിയിലേറെയും വെള്ളത്തിനടിയിലായിരുന്നു. നഗരസഭയിലെ എൻജിനീയറിങ് വിഭാഗം ഇത്തരത്തിലുള്ള വീടുകളുടെ കേടുപാടുകള്‍ വിലയിരുത്തി നഷ്ടപരിഹാരം അനുവദിച്ചപ്പോള്‍ ഭൂരിഭാഗവും 10നും 15നും ഇടക്കുള്ള ശതമാനത്തിലാണ്. ഇതുപ്രകാരം ഇവര്‍ക്ക് 10,000 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം വീടുകളും ഏതു നിമിഷവും തകര്‍ന്ന് നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ജീവനക്കാരുടെ പരിശോധനയില്‍ മാനദണ്ഡപ്രകാരം പ്രത്യക്ഷത്തില്‍ കാണുന്ന കേടുപാടുകള്‍ വിലയിരുത്തിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഇത്തരത്തില്‍ വിലയിരുത്തുമ്പോള്‍ അപ്പീല്‍ നല്‍കി പുനഃപരിശോധന നടത്തിയാലും കൂടുതല്‍ തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ സാധ്യതയില്ല. പൂര്‍ണമായും വീടുകള്‍ വെള്ളത്തിനടിയിലായപ്പോള്‍ വീട്ടുപകരണങ്ങളും വിലപ്പെട്ട രേഖകളുമടക്കം വലിയ തോതില്‍ നഷ്ടം സംഭവിക്കുകയും പലരുടെയും ജീവനോപാധികള്‍ പോലും ഇല്ലാതായിട്ടുള്ളതുമാണ്. വെള്ളപ്പൊക്ക സമയത്തെ അവസ്ഥയും വീടുകള്‍ക്ക് ഭാവിയിലുണ്ടാകുന്ന നിലനില്‍പും വിലയിരുത്തി നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്ന മാനദണ്ഡങ്ങളില്‍ മതിയായ മാറ്റം വരുത്തി കൂടുതല്‍ തുക ഇവര്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയം സര്‍ക്കാറിനോട് അവശ്യപ്പെടുന്നു. നഗരസഭ കൗണ്‍സിലര്‍ കെ. ഷിബുരാജനാണ് പ്രമേയം അവതരിപ്പിച്ചത്. കൗണ്‍സിലര്‍ ബെറ്റ്‌സി തോമസാണ് അവതരിപ്പിച്ചത്. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ വത്സമ്മ എബ്രഹാം കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കർഷകർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നില്ലെന്ന് പരാതി ഹരിപ്പാട്: മഹാപ്രളയകാലത്തെ വിളനാശവുമായി ബന്ധപ്പെട്ട കർഷകർക്കുള്ള ഇൻഷുറൻസ് തുക ലഭിക്കുന്നില്ലെന്ന് പരാതി. പ്രളയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അപ്പർകുട്ടനാട് പ്രദേശത്തെ കർഷകർക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നില്ലെന്നാണ് കർഷകർക്കുള്ള ആക്ഷേപം. ഏക്കറിന് 15,000 രൂപ വെച്ചാണ് ലഭിക്കേണ്ടത്. ഹെക്ടറിന് 35,000 രൂപ തരുമെന്ന് നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത്രയും കിട്ടിയില്ലെങ്കിലും ന്യായമായ തുക എങ്കിലും വൈകാതെ ലഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. സ്വർണം കടപ്പെടുത്തിയും മറ്റും കാശുണ്ടാക്കിയാണ് രണ്ടാം കൃഷി ചെയ്യുന്നത് -കർഷകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.