ട്രാൻസ് സമൂഹത്തിൽ വീണ്ടുമൊരു മംഗല്യം; തൃപ്തിക്ക് ഹൃത്വിക് മിന്നുകെട്ടും

കൊച്ചി: മനോഹര ചിത്രങ്ങളും കരവിരുതുകളുമൊരുങ്ങിയ എക്സിബിഷൻ വേദിയിലാണ് ആദ്യമായി ഹൃത്വിക് തൃപ്തിയെ കണ്ടത്. തൻെറ ജീവിതത്തിലേക്കൊരു ക്ഷണമായിരുന്നു ഹൃത്വിക് അവിടെവെച്ചെടുത്ത തീരുമാനം. എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ വേദിയിൽ കണ്ട അവർ കതിർമണ്ഡപത്തിലേക്ക് എത്തുമ്പോൾ കേരളത്തിലെ രണ്ടാമത് ട്രാൻസ്ജെൻഡർ വിവാഹത്തിനാണ് വേദിയാകുന്നത്. തിങ്കളാഴ്ച ഹൃത്വിക് തൃപ്തിക്ക് താലിചാർത്തും. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് സൂര്യയും ഇഷാനും തമ്മിൽ നടന്നതായിരുന്നു കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ വിവാഹം. കരകൗശല നിർമാണത്തിലൂടെ ആദ്യ ട്രാൻസ്ജെൻഡർ സംരംഭകയായി ഉയർന്ന് നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് തൃപ്തി ഷെട്ടി. ഓൺലൈൻ മേഖലയിലാണ് ഹൃത്വിക് ജോലി ചെയ്യുന്നത്. കാര്യങ്ങൾ തുറന്ന് സംസാരിച്ചപ്പോൾ പരസ്പരം വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവുമധികം തങ്ങളെ സ്വാധീനിച്ചതെന്ന് തൃപ്തി പറഞ്ഞു. സാധാരണപോലെ ജീവിക്കാനുള്ള വ്യഗ്രതയാണ് താൻ തൃപ്തിയിൽ കണ്ടതെന്ന് ഹൃത്വിക് പറയുന്നു. നേരിട്ട് പറയാതെ ട്രാൻസ് ആക്ടിവിസ്റ്റും സമൂഹത്തിൽ തൃപ്തിയുടെ അമ്മയുമായ രഞ്ജു രഞ്ജിമാരിനോടാണ് വിഷയം അവതരിപ്പിച്ചത്. അവർ തൃപ്തിയോട് ചോദിച്ചപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതം അറിയിച്ചു. തൻെറ വീട്ടിൽ എല്ലാവരും പിന്തുണ നൽകുന്നുണ്ടെന്നും അവർ വിവാഹത്തിനുണ്ടാകുമെന്നും ഹൃത്വിക് കൂട്ടിച്ചേർത്തു. ഒരാണും പെണ്ണും ഈ ലോകത്ത് എങ്ങനെ ജീവിക്കുന്നുവോ അതേപോലൊരു ജീവിതം വേണമെന്നാണ് തൻെറ ആഗ്രഹമെന്ന് തൃപ്തി പറഞ്ഞു. വിവാഹം കഴിച്ച് സ്വന്തമായൊരു വീടുണ്ടാക്കി രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തി കുടുംബം കെട്ടിപ്പടുക്കണമെന്നാണ് ആഗ്രഹം -തൃപ്തി പറഞ്ഞു. മഞ്ചേശ്വരം സ്വദേശിയായ തൃപ്തി ചെറുപ്പത്തിൽ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിപ്പുറപ്പെട്ടതാണ്. തൃപ്തി ഹാൻഡിക്രാഫ്റ്റ് എന്ന പേരിൽ മൊബൈൽ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. ഹൃത്വിക് ബി.ബി.എ പൂർത്തീകരിച്ച് എൽ.എൽ.ബി പഠിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.