പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി പുഞ്ചക്കുഴി തോടിന് ശാപമോക്ഷം. ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അനുവദിച്ച അഞ്ചുലക്ഷവും ഗ്രാമപഞ്ചായത്തില്‍നിന്നുള്ള രണ്ടുലക്ഷവും ചെലവഴിച്ച് തോട്ടില്‍ നവീകരണം ആരംഭിച്ചു. കൂവപ്പടി പഞ്ചായത്തിലെ അഞ്ച്, എട്ട് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പ്രധാന തോടാണിത്. വെള്ളക്കെട്ട് മൂലം ഒരു പതിറ്റാണ്ടിലധികമായി കൃഷി മുടങ്ങിയ കോടനാട് പാടശേഖരത്തിലെ ഉൾപ്പെടെ കര്‍ഷകര്‍ നവീകരണം ആരംഭിച്ചതോടെ ശുഭപ്രതീക്ഷയിലാണ്. മുടക്കുഴ, വേങ്ങൂര്‍ പഞ്ചായത്തുകള്‍വഴി കൂവപ്പടിയിലൂടെ കടന്നുപോകുന്ന തോട് പെരിയാറിൽ എത്തുന്നു. ശുചീകരിക്കാത്തതുമൂലം ചളിയും കാടുംനിറഞ്ഞ് തോട് കാലക്രമേണ നാശോന്മുഖമായി. പുറമേ രണ്ടുവശവും ഇടിഞ്ഞ് എട്ട് മീ. വീതി പലയിടത്തും നേര്‍പകുതിയുമായി. ഇതോടെ ചെറുമഴയിൽ പോലും തോട്ടില്‍ വെള്ളം നിറഞ്ഞ് സമീപത്തെ പാടശേഖരത്തിലേക്ക് കയറി കൃഷി നശിച്ചു. കൃഷിനാശം പതിവായതിനെത്തുടര്‍ന്ന് നൂറേക്കർ വരുന്ന പാടശേഖരത്തിലെ ഭൂരിഭാഗം കര്‍ഷകരും പിന്‍വാങ്ങി. വെള്ളക്കെട്ട് പരിഹരിച്ച് കൃഷിക്ക് പുതുജീവന്‍ നല്‍കണമെന്ന് കര്‍ഷകരും കോടനാട് പാടശേഖരസമിതിയും ഏറനാളായി ആവശ്യപ്പെടുന്നു. ഇത് പരിഗണിച്ചാണ് ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി തോട് നവീകരണത്തിന് ഫണ്ട് അനുവദിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. പ്രകാശ് പറഞ്ഞു. നവീകരണത്തിന് മുന്നോടിയായി പാടശേഖര സമിതിയുടെ സഹായത്തോടെ തോട് അളന്ന് എട്ട് മീ. വീതി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി തോടിെൻറ ഇരുഭാഗങ്ങളിലെ സ്ഥലം ഉടമകളും സഹകരിച്ചു. പിന്നീടാണ് തോട്ടിലെ പുന്നലം മുതല്‍ താഴോട്ടുള്ള ഭാഗത്ത് യന്ത്രം ഉപയോഗിച്ച് ആഴം കൂട്ടി ചളികോരൽ ആരംഭിച്ചത്. എട്ട് മീ. ആഴത്തിലാണ് ചളി കോരുന്നത്. അതേസമയം, അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മാത്രം തോട് ആഴംകൂട്ടല്‍ പൂര്‍ണമാകില്ലെന്ന പരാതിയാണ് കര്‍ഷകർക്ക്. വരുംവര്‍ഷവും ത്രിതല പഞ്ചായത്തുകള്‍ ഫണ്ട് അനുവദിച്ചാലേ പൂര്‍ണ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കൂവെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍മാത്രമേ തോട്ടിലെ വെള്ളക്കെട്ട് മാറി പാടശേഖരം കൃഷിക്ക് അനുയോജ്യമാകൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വര്‍ഗീസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. പ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സിന്ധു അരവിന്ദ്, ബി.ഡി.ഒ കെ.ഒ. തോമസ്, പാടശേഖര സമിതി ഭാരവാഹികളായ പി. പൗലോസ്, ശശി കല്ലിക്കുടി, ഏലിയാസ്, സി.എസ്. ശ്രീധരൻ പിള്ള, ദേവകി സുബ്രഹ്മണ്യന്‍, സുന്ദരന്‍ ചെട്ടിയാര്‍ എന്നിവര്‍ സംസാരിച്ചു. നാല് കിലോമീറ്ററോളം ഭാഗത്ത് തോട് ഇരുവശവും കെട്ടി സംരക്ഷിക്കുന്നതിന് നബാര്‍ഡിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുകോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.