കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ കെട്ടിപ്പടുക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം നിർബന്ധിച്ച് വാങ്ങിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'പ്രളയാനന്തര ചിന്തകളും നവകേരള നിർമിതിയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പളം കൂടിയവരാണ് സംഭാവന നൽകാൻ മടികാണിക്കുന്നത്. 80 ശതമാനം സാധാരണ സർക്കാർ ജീവനക്കാർ ശമ്പളം നൽകിയപ്പോൾ അധ്യാപകർ 50 ശതമാനവും കോളജ് അധ്യാപകർ 30 ശതമാനവും മാത്രമാണ് നൽകിയത്. ഇപ്പോൾ കാണുന്ന സൗഭാഗ്യങ്ങൾക്ക് സാഹചര്യം നൽകിയ ജനങ്ങളെ ഓർക്കണമായിരുന്നു. പ്രളയത്തിൽ കൂടുതൽ നാശനഷ്ടം ഉണ്ടായ ആലപ്പുഴയിൽനിന്ന് 32 കോടിയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കിട്ടിയിരിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിൽനിന്ന് സംഭാവന നൽകാൻ തയാറായവർ ഏറെയാണ്. പക്ഷേ വിദേശയാത്ര നടത്താനോ സംഭാവനകൾ സ്വീകരിക്കാനോ കേന്ദ്രം അനുമതി തരില്ല. യു.എൻ പ്രതിനിധികൾപോലും പറഞ്ഞത് വിദേശസഹായം സ്വീകരിക്കാമെന്നാണ്. രണ്ടുമൂന്ന് വർഷംകൊണ്ട് ലോകത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യപ്രഭാഷണം നടത്തി. കെ.പി.ഒ.എ അധ്യക്ഷൻ ഡി.കെ. പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. പ്രളയമേഖലയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സംസ്ഥാനത്തെ മുഴുവൻ പൊലീസ് യൂനിറ്റുകളെയും ചടങ്ങിൽ ആദരിച്ചു. ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ ലഘൂകരണ സമിതി തലവൻ മുരളി തുമ്മാരുകുടി വിഷയാവതരണം നടത്തി. ഹൈബി ഈഡൻ എം.എൽ.എ, ജോൺ ഫെർണാണ്ടസ് എം.എൽ.എ, കൊച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, കെ.പി.ഒ.എ ജനറൽ സെക്രട്ടറി സി.ആർ. ബിജു, കെ.പി.എസ്.ഒ.എ ട്രഷറർ കെ. ലാൽജി, പി.ജി. അനിൽകുമാർ, കെ.എസ്. ഒൗസേപ്പ് എന്നിവർ സംസാരിച്ചു. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു -സുധാകരൻ കൊച്ചി: പ്രളയത്തിനുശേഷം ഒത്തൊരുമയുടെ പാതയിലൂടെ നീങ്ങുന്ന കേരളത്തെ ജാതീയമായും വർഗീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശബരിമല വിഷയത്തിൽ നടക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ. രാജ്യംപോലുമില്ലാത്ത പന്തളത്തെ രാജാവ് എന്തൊക്കെയോ വിളിച്ചുപറയുകയാണ്. രാജവാഴ്ച അവസാനിച്ചതിനുശേഷം ജനിച്ചവരാണ് ഇപ്പോൾ സംസാരിക്കുന്നത്. അടിവസ്ത്രംപോലും ഇടാത്ത തന്ത്രിമാരും പൂജാരിമാരുമാണ് ഇപ്പോൾ സദാചാരം പഠിപ്പിക്കാൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ സമുദായത്തിൽ സ്ത്രീകളെ ഇരുട്ടറയിൽ തള്ളുന്ന കാലമുണ്ടായിരുന്നു. അതിനെതിരെ പോരാട്ടം നടത്തിയിട്ടാണ് ആ ആചാരങ്ങൾ ഇല്ലാതായത്. ഭരണഘടനക്കെതിരെ വാളുവീശിയവരുടെ കൈകൾക്ക് വിലങ്ങ് വീഴുകതന്നെ ചെയ്യും. സ്ത്രീയുടെ കണ്ണുനീർ അന്യായമായി വീഴ്ത്തിയാൽ ആരും ഗുണംപിടിക്കില്ലെന്ന് മറക്കരുതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ASH02 േകരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'പ്രളയാനന്തര ചിന്തകളും നവകേരള നിർമിതിയും' സെമിനാർ ഉദ്ഘാടനം ചെയ്ത മന്ത്രി ജി. സുധാകരനും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി സൗഹൃദസംഭാഷണത്തിൽ. എം.എൽ.എമാരായ ഹൈബി ഇൗഡൻ, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.