(പടം) വിശപ്പ്‌രഹിത കേരളം പദ്ധതി: പരീക്ഷണാടിസ്ഥാനത്തിൽ 24ന് തുടങ്ങും ^ തോമസ് ഐസക്

(പടം) വിശപ്പ്‌രഹിത കേരളം പദ്ധതി: പരീക്ഷണാടിസ്ഥാനത്തിൽ 24ന് തുടങ്ങും - തോമസ് ഐസക് ആലപ്പുഴ: അഗതികൾക്കും അശരണർക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം 24ന് ആലപ്പുഴ നഗരസഭയിൽ നടക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം ആലപ്പുഴ നഗരസഭയിലാണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ 70 ലക്ഷം അനുവദിച്ചിട്ടുണ്ട്. പൂർണമായും സർക്കാർ സഹായത്തോടെയല്ല പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകൾ വഴിയും മറ്റ് സുമനസ്സുകളുടെയും സഹായത്തോടെയാണ് പദ്ധതി തുടർന്നുപോകുക. ആദ്യഘട്ടത്തിൽ 24 വാർഡുകളിൽപ്പെട്ട 240 ഗുണഭോക്താക്കൾക്കാണ് വീടുകളിൽ ഭക്ഷണം എത്തിക്കുക. ഭക്ഷ്യ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പദ്ധതി പ്രാരംഭഘട്ട ബുദ്ധിമുട്ടുകൾ തരണം ചെയ്തശേഷം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് നടക്കും. പദ്ധതിയുടെ ഗുണഭോക്താക്കളെ സി.ഡി.എസ്, ആശാവർക്കർ എന്നിവരുടെ സഹകരണത്തോടെയാണ് കണ്ടെത്തിയത്. ഈ പട്ടിക കലക്ടറും സന്നദ്ധ സംഘടനാപ്രവർത്തകരും ഉൾപ്പെടുന്ന കമ്മിറ്റി വിശദമായി പഠിക്കും. അനർഹരെ പൂർണമായി ഒഴിവാക്കും. അന്തിമ പട്ടിക പരിശോധന രണ്ടുദിവസത്തിനകം പൂർത്തിയാക്കുമെന്ന് കലക്ടർ ടി.വി. അനുപമ പറഞ്ഞു. കലക്ടർ ചെയർമാനും ജില്ല സപ്ലൈ ഓഫിസർ കൺവീനറുമായ കമ്മിറ്റിയിൽ സന്നദ്ധസംഘടന പ്രതിനിധികളുമുണ്ടാവും. പാതിരപ്പള്ളി സ്‌നേഹ ജാലകത്തിലാണ് നഗരത്തിലേക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുക. ചെലവ് കലക്ടർ നിശ്ചയിച്ച് ഇവർക്ക് നൽകും. പാകംചെയ്ത ഭക്ഷണം നഗരത്തിലെ ആറ് കേന്ദ്രങ്ങളിലായി എത്തിക്കും. ടെമ്പിൾ ഓഫ് ഇംഗ്ലീഷ്, പുലയൻ വഴി, സക്കറിയ ബസാർ, വാടയ്ക്കൽ അരയസമാജം, സി.ഡി.എസ് കൗചൂണ്ടിമുക്ക്, ത്രിവേണി വായനശാല എന്നീ കേന്ദ്രങ്ങളിലാണ് ഭക്ഷണം എത്തിക്കുക. ഇവിടെയെത്തിക്കുന്ന ഭക്ഷണം സന്നദ്ധസംഘടനകളുടെ സഹായത്തോടെ അഗതികളുടെ വീടുകളിൽ എത്തിച്ചു നൽകും. പുരുഷന്മാരില്ലാത്ത പാവപ്പെട്ട വീടുകൾ, കിടപ്പുരോഗികളുള്ള വീടുകൾ എന്നിവർക്കാണ് പ്രാഥമികഘട്ടത്തിൽ പരിഗണന. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സബ്കലക്ടർ വി.ആർ. കൃഷ്ണ തേജ, ഡി.എസ്.ഒ എൻ. ഹരിപ്രസാദ്, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.