സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വർധന. മാർച്ച് ആരംഭിച്ചശേഷം രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കുടിവെള്ളത്തി​െൻറ ശുചിത്വവുമായി ബന്ധപ്പെട്ട് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാർച്ചിൽമാത്രം ഇതുവരെ കേരളത്തിൽ 134 േപർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 116 എണ്ണം തൃശൂർ ജില്ലയിലാണ്. തൃശൂർ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് എട്ട്, കോഴിക്കോട് മൂന്ന്, പാലക്കാടും തിരുവനന്തപുരത്തും രണ്ടുപേർക്ക് വീതവും എറണാകുളം, ഇടുക്കി, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ഫെബ്രുവരിയിൽ 61ഉം ജനുവരിയിൽ 56ഉം ആണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. കോളറ, ടൈഫോയിഡ് എന്നിവയും വ്യാപിക്കുന്നുണ്ട്. വേനൽ കടുത്തതോടെ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതാണ് മഞ്ഞപ്പിത്തമടക്കുള്ള ജലജന്യ രോഗങ്ങൾ കൂടാൻ കാരണം. ജലജന്യ രോഗങ്ങൾ തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ കോർപറേഷൻ മേയർമാർ, നഗരസഭ െചയർമാൻമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർക്കായി ആരോഗ്യവകുപ്പ് ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ജില്ലതല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഓരോ പ്രദേശങ്ങളും സന്ദർശിച്ച് നിർദേശങ്ങൾ നൽകുകയും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയുമാണെന്ന് പൊതുജനാരോഗ്യ വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. കെ.ജെ. റീന 'മാധ്യമ'ത്തോട് പറഞ്ഞു. ജലത്തി​െൻറ ശുദ്ധത, ലഭ്യത എന്നിവ ഉറപ്പാക്കാനാവശ്യമായ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണ്. ഓരോ മേഖലയിലും ലഭിക്കുന്ന വെള്ളത്തി​െൻറ ശുദ്ധത ഉറപ്പുവരുത്തേണ്ടതുണ്ട്. ഓരോ ദിവസവും ആരോഗ്യ മേഖലയിൽ ചെയ്യേണ്ട അടിയന്തര നടപടികളെക്കുറിച്ച് നിർദേശം നൽകിവരുകയാണെന്നും അധികൃതർ വ്യക്തമാക്കി. -ഷംനാസ് കാലായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.