കൊച്ചി: പെപ്പര്‍ഹൗസ് വളപ്പിലേക്ക് കയറിയാല്‍ ആദ്യം കണ്ണുകള്‍ ഉടക്കുന്നത് ചുള്ളിക്കമ്പുകളിലും കരിയിലയിലും തീര്‍ത്ത പരുന്തിലാണ്. ആര്‍ട്ടിസ്റ്റ് വത്സന്‍ കൂര്‍മ കൊല്ലേരിയുടെ ശിക്ഷണത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മാസ്റ്റർ പ്രാക്ടീസ് സ്റ്റുഡിയോസ് ക്യാമ്പില്‍ സമകാലീന കലയിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ നേടുന്നത് അനുഭവ പാഠങ്ങളിലൂടെയുള്ള ആത്മവിദ്യയാണ്. വളര്‍ന്നുവരുന്ന കലാവിദ്യാർഥികള്‍ക്കും അധ്യയനം കഴിഞ്ഞവര്‍ക്കും വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോസ് സംഘടിപ്പിച്ചുവരുന്നത്. ഡല്‍ഹി സ്കൂള്‍ ഓഫ് ആര്‍ട്ട്, പശ്ചിമബംഗാളിലെ ശാന്തിനികേതന്‍, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നാണ് യുവകലാകാരന്മാര്‍ പരിപാടിക്കെത്തിയത്. ചുള്ളിക്കമ്പുകളും കരിയിലകളുംകൊണ്ട് പരുന്തിനെ തീര്‍ത്ത യു.പി ഗാസിയാബാദ് സ്വദേശിനിയും ഡല്‍ഹി സ്കൂള്‍ ഓഫ് ആര്‍ട്ടില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥിനിയുമായ മനീഷ ചിന്ദേലിെൻറ ഇഷ്ടവിഷയം പ്രകൃതി ശില്‍പങ്ങളാണ്. എന്നാല്‍, വത്സന്‍ കൊല്ലേരിയുടെ ഉപദേശങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചെന്ന് മനീഷ പറഞ്ഞു. ലോഹത്തില്‍ ശില്‍പങ്ങളും കലാസൃഷ്ടികളും വാര്‍ത്തെടുക്കുന്നതായിരുന്നു അസം സ്വദേശിയും ഡല്‍ഹി സ്കൂള്‍ ഓഫ് ആര്‍ട്ട് വിദ്യാർഥിയുമായ മാധബ് ദാസിെൻറ ശൈലി. എന്നാല്‍, ഇവിടെ അദ്ദേഹം കലാസൃഷ്ടിയുണ്ടാക്കിയത് കളിമണ്ണുകൊണ്ടാണ്. കലാസൃഷ്ടിക്ക് ഉപയോഗിക്കുന്ന വസ്തുക്കളെ വ്യത്യസ്തമായി വീക്ഷിക്കാന്‍ കഴിെഞ്ഞന്ന് കാലടി സര്‍വകലാശാല എം.എഫ്.എ വിദ്യാർഥിയായ യദുകൃഷ്ണന്‍ പറഞ്ഞു. ലോഹത്തിലും ഫൈബറിലുമാണ് പശ്ചിമബംഗാളിലെ ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാല വിദ്യാര്‍ഥിയായ കെ.ആർ. ഷാന്‍ ഇതുവരെ സൃഷ്ടികള്‍ നടത്തിയിരുന്നത്. എന്നാല്‍, ഇവിടെ അദ്ദേഹത്തിന് ലഭിച്ചത് മരമാണ്. ഒരുമാസം നീളുന്നതാണ് മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോസ് പരിപാടി. ജ്യോതിബസു, പി.കെ. സദാനന്ദന്‍, കെ. രഘുനാഥന്‍ തുടങ്ങിയവര്‍ മുന്‍വര്‍ഷങ്ങളില്‍ മാസ്റ്റര്‍ കലാകാരന്മാരായി പങ്കെടുത്തിട്ടുണ്ട്. അടുത്ത ലക്കത്തില്‍ ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റ് ഒര്‍ജിത് സെന്നാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.