കുടിവെള്ള പദ്ധതി; പൈപ്പ് പൊട്ടൽ സംബന്ധിച്ച് അടിയന്തര യോഗം വിളിക്കും ^-കലക്ടർ

കുടിവെള്ള പദ്ധതി; പൈപ്പ് പൊട്ടൽ സംബന്ധിച്ച് അടിയന്തര യോഗം വിളിക്കും -കലക്ടർ ആലപ്പുഴ: കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടൽ സംബന്ധിച്ച് മന്ത്രിതല തീരുമാനം നടപ്പാക്കുന്നതി​െൻറ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചുചേർക്കുമെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. ജില്ല വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയുടെ പ്രതിനിധി അരുൺകുമാർ യോഗത്തിൽ പ്രശ്‌നം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണിത്. കരുമാടി, തകഴി, കേളമംഗലം എന്നിവിടങ്ങളിൽ പൈപ്പ് ലൈൻ പൊട്ടുന്നിടങ്ങളിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് വകുപ്പുതല ഏകോപനം വരുത്താനാണ് യോഗം വിളിക്കുന്നത്. കലക്ടർ സ്ഥലം സന്ദർശിക്കും. കൊമ്മാടി ജങ്ഷനിലെ ചോർച്ച പരിഹരിച്ചതായി വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. പുകവലി നിരോധന നിയമം (കോട്പ) കർശനമായി സർക്കാർ ഓഫിസുകളിലും പൊതുനിരത്തിലും നടപ്പാക്കണമെന്നും സിവിൽ സ്റ്റേഷനിൽ പുകവലിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു. വ്യവസ്ഥകൾക്ക് വിധേയമായാണ് ഉച്ചഭാഷിണികൾക്ക് അനുമതി നൽകുന്നതെന്നും ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും പരിസരത്ത് ഇത്തരത്തിൽ അനുമതി നൽകുമ്പോൾ നിയമങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും പൊലീസിന് നിർദേശം നൽകി. ചേർത്തല-തണ്ണീർമുക്കം റോഡ് നിർമാണത്തി​െൻറ ടാറിങ് ജോലികൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് വിഭാഗം യോഗത്തിൽ പറഞ്ഞു. എക്‌സൈസ് ഓഫിസിന് മുന്നിലെ മലിനജലം ഒഴുകിപ്പോകുന്നതിന് ഓട പൊളിച്ച് പുതുക്കിപ്പണിതിട്ടുണ്ടെന്നും റോഡ് വാഹന ഗതാഗതത്തിന് യോഗ്യമാക്കിയിട്ടുണ്ടെന്നും നിരത്തുവിഭാഗം അറിയിച്ചു. മീനപ്പള്ളി പാടശേഖരത്തി​െൻറ ഇരുവശത്തും കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്നും ജലവിതരണ ശൃംഖല കാലപ്പഴക്കം ചെന്നതാണെന്നും കുട്ടനാട്ടിലെ ജലവിതരണം കാര്യക്ഷമമാക്കാൻ 214 കോടിയുടെ പദ്ധതി കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. കുട്ടനാട്ടിലെ അർബുദം സംബന്ധിച്ച് ലഭ്യമായ പഠന റിപ്പോർട്ട് അടുത്ത വികസന സമിതി യോഗത്തെ അറിയിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി. അമ്പലപ്പുഴ-കാക്കാഴം മേൽപാലത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാൻ റോഡ് സുരക്ഷ അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭിച്ചാലുടൻ സ്ഥാപിക്കുമെന്നും കലക്ടർ പറഞ്ഞു. റോഡി​െൻറ വികസന പ്രവർത്തനങ്ങളിലുൾപ്പെടുത്തി സോളാർ ലൈറ്റും റംബിൾ സ്ട്രിപ്‌സും ചെങ്ങണ്ട ജങ്ഷനിൽ സ്ഥാപിക്കാമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഇതിനുള്ള എസ്റ്റിമേറ്റ് അയച്ചതായി പൊതുവിതരണ മന്ത്രിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ മറുപടി നൽകി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്‌കാനർ ഗുണപ്രദമല്ലാത്തതായെന്നും നഗരസഭയുടെ പദ്ധതിവിഹിതത്തിൽ നിന്നും 58 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ സ്‌കാനർ വാങ്ങി നൽകാൻ കെ.എം.എസ്.സി.എല്ലിന് തുക അടച്ച് വിതരണ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. മെഷീൻ സ്ഥാപിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അരൂർ--ചേർത്തല ദേശീയപാതയിലെ കുഴികൾ താൽക്കാലികമായി അടക്കുന്ന ജോലികൾ നടന്നുവരുന്നതായി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ കെട്ടിടത്തിന് വയലാർ രവി എം.പിയുടെ ഫണ്ടിൽനിന്നുള്ള തുക വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയർ യോഗത്തിൽ വിശദീകരണം നൽകി. 287 ലക്ഷം രൂപയാണ് ഇതിന് ഉള്ളതെന്നും ടെൻഡർ വിളിക്കുന്നതിനുമുമ്പ് മണ്ണുപരിശോധന നടത്തേണ്ടതുണ്ടെന്നും ഉടൻ അത് പൂർത്തിയാകുമെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.