ആദിവാസികൾക്കൊപ്പം പുതുവർഷം ചെലവിട്ട്​ രമേശ് ചെന്നിത്തല

കുട്ടമ്പുഴ കുഞ്ചിപ്പാകുടി സ്വീകരണം ഒരുക്കി കോതമംഗലം: പുതുവത്സരം ആദിവാസികൾക്കൊപ്പം െചലവഴിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ഭാര്യ അനിതക്കും കുട്ടമ്പുഴ കുഞ്ചിപ്പാറയിൽ ഊഷ്മള വരവേൽപ്. തിങ്കളാഴ്ച രാവിലെ 9.20 ഒാടെയാണ് ചെന്നിത്തലയും ഭാര്യയും പൂയംകുട്ടി ബ്ലാവന കടവിലെത്തിയത്. കോൺഗ്രസ് സംസ്ഥാന - ജില്ല ഭാരവാഹികളും ജനപ്രതിനിധികളുമടക്കം നൂറോളം പേർ ബ്ലാവനയിൽ നേതാവിനെ കാത്തു നിന്നിരുന്നു. ജങ്കാറിൽ തന്നെ മുൻ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സി.ജെ. എൽദോസ് കുഞ്ചിപ്പാറ കുടിയിെല താമസക്കാരെക്കുറിച്ചും അവർ നേരിടുന്ന പ്രശ്‌നങ്ങളും ചെന്നിത്തലയോട് വിശദീകരിച്ചു. കടത്ത് കടന്നശേഷം കുട്ടമ്പുഴ പൊലീസി​െൻറ ജീപ്പിലാണ് കോളനിയിലേക്കുള്ള യാത്ര. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ചാഞ്ഞും ചരിഞ്ഞും വാഹനം കുഞ്ചിപ്പാറയിലെത്തുമ്പോൾ 11 മണിയോടടുത്തിരുന്നു. കോളനിയിലേക്കുള്ള കവാടത്തിൽ വാർഡ് മെംബർ കാന്തി വെള്ളക്കയ്യ​െൻറ നേതൃത്വത്തിൽ പരമ്പരാഗത വാദ്യമേളങ്ങേളാടെ സ്വീകരിച്ചു. കുഞ്ചിപ്പാറ കോളനിയിലെയും സമീപ കോളനികളിലെയും കാണിമാരും മുതിർന്ന ആദിവാസി സ്ത്രീകളുമടക്കം ഏലക്ക മാലയും മറ്റും അണിയിച്ച് ചെന്നിത്തലയെ സ്വീകരിച്ചു. തങ്ങൾ നെയ്‌തെടുത്ത ചെറിയ മുറവും, കുട്ടയും സമ്മാനിക്കുകയും ചെയ്തു. തനിക്ക് സ്വീകരണം നൽകിയവരിൽ മുതിർന്ന കോളനിവാസികളിൽ ചിലരെ വേദിയിൽ നിരത്തി നിർത്തി ചെന്നിത്തല തനിക്ക് ലഭിച്ച മാലകൾ തിരിച്ചണിയിച്ചു. വൈദ്യുതിയും വീടും, റോഡും, പാലവും തുടങ്ങി ഇല്ലായ്മകളുടെ പട്ടിക ആദിവാസി സമൂഹം ചെന്നിത്തലക്ക് മുന്നിൽ നിരത്തി. മറുപടി പ്രസംഗത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ വരും നാളുകളിൽ കോളനിയിൽ നടപ്പാക്കുമെന്നും ഫണ്ട് ബന്ധപ്പെട്ട ഏജൻസികൾക്ക് ലഭ്യമാക്കുമെന്നും ചെന്നിത്തല ഉറപ്പ് നൽകി. എം.എൽ.എ മാരായ അൻവർ സാദത്തും റോജി എം.ജോണും കോളനിയിലെ വികസന പ്രവർത്തനങ്ങൾക്ക് തങ്ങളുടെ പിൻതുണയും സഹായവും ഉറപ്പ് നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കോളനി റോഡ് നിർമാണത്തിന് ഫണ്ട് നൽകുമെന്നും ഉറപ്പ് നൽകി. ചടങ്ങ് കഴിഞ്ഞ് ചെന്നിത്തലയും സഹധർമിണിയും ആദിവാസി സ്ത്രീകൾ അവതരിപ്പിച്ച കുമ്മിയടി ആസ്വദിച്ചു. വേദിയിൽ ആദിവാസി സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പമായിരുന്നു ഇരുവരുടെയും ഉച്ചയൂണ്. പരിപാടിക്ക്‌ എത്തിയ മുഴുവൻ പേർക്കും സംഘാടകർ ഭക്ഷണമൊരുക്കിയിരുന്നു. സാരിയും മുണ്ടും പുതപ്പുമടക്കം മുന്നൂറോളം കോളനി നിവാസികൾക്ക് എറണാകുളം ഡി.സി.സി ഏർപ്പെടുത്തിയ പുതുവർഷ സമ്മാന വിതരണവും ചെന്നിത്തല നടത്തി. വൈകീട്ടോടെ ചെന്നിത്തല കാടിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.