ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ സർവതും നഷ്ടമായവർക്ക് ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെയും ആലപ്പുഴ ലജ്‌നത്തുൽ സ്‌കൂളിലെയും ക്യാമ്പുകളിലാണ് വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി എത്തിയത്. ഹ്രസ്വ സന്ദർശനത്തിൽ നിശ്ചയദാർഢ്യത്തോടെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ക്യാമ്പ് അംഗങ്ങൾക്ക് സമാശ്വാസമായി. രാവിലെ നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് മുമ്പെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് മൈതാനിയിൽ മുഖ്യമന്ത്രിയെയും വഹിച്ചുള്ള ഹെലികോപ്ടർ എത്തി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. കലക്ടർ എസ്. സുഹാസ്, പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. വാഹനവ്യൂഹം ഒഴിവാക്കി മന്ത്രിമാരും ജനപ്രതിനിധികൾക്കുമൊപ്പം നടന്നാണ് മുഖ്യമന്ത്രി കോളജ് ഹാളിലെ ക്യാമ്പിലെത്തിയത്. ഭക്ഷണവും താമസവും എല്ലാം ശരിയല്ലേയെന്ന് ആരാഞ്ഞ പിണറായി വിജയൻ വീടുകൾ നഷ്ടമായവർക്ക് എല്ലാം വീണ്ടെടുത്തു നൽകുമെന്ന് ഉറപ്പ് നൽകി. വരാന്തയിലൂടെ നടന്ന് നീങ്ങിയ മുഖ്യമന്ത്രി ഓരോരുത്തരെയും അഭിവാദ്യം ചെയ്തു. തിരക്കിനിടയിൽ ചില വനിതകൾ സങ്കടങ്ങൾ പറഞ്ഞു. എം.എൽ.എമാരായ സജി ചെറിയാൻ, ആർ. രാജേഷ്, മുൻ എം.പിമാരായ സി.എസ്. സുജാത, ടി.ജെ. ആഞ്ചലോസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു. രാവിലെ 8.45ന് തുടങ്ങിയ സന്ദർശനം നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പേ പൂർത്തിയാക്കി 9.15ന് മുഖ്യമന്ത്രി ആറന്മുളയിലേക്ക് പോയി. 11ന് ആലപ്പുഴയിൽ എത്താനായിരുന്നു പദ്ധതിയെങ്കിലും 10.15ന് ആലപ്പുഴ പൊലീസ് പരേഡ് മൈതാനിയിൽ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറെത്തി. പരേഡ് മൈതാനിക്കടുത്തു തന്നെയുള്ള ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി 10.20ന് പറവൂരിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.