അമ്പലപ്പുഴ: കേരളത്തിന് അന്യമായിത്തീർന്ന ബൗദ്ധപാരമ്പര്യത്തെ തൊട്ടുണര്‍ത്തി കരുമാടിയില്‍ ഞായറാഴ്ച ബുദ്ധപൂര്‍ണിമ ആഘോഷിക്കും. കേരള ബുദ്ധിസ്റ്റ് കൗണ്‍സിലിെൻറ നേതൃത്വത്തില്‍ ബുദ്ധപൂര്‍ണിമ ആഘോഷത്തോടൊപ്പം കുടുംബ സംഗമവും സംഘടിപ്പിക്കും. കഴിഞ്ഞ വർഷത്തെ ബുദ്ധപൂർണിമ ആഘോഷത്തിന് ലഭിച്ച ആവേശകരമായ സ്വീകരണത്തിൽനിന്ന് ഉൗർജം മുൻനിർത്തി വിപുലമായ പരിപാടികളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ഗൗതമ ബുദ്ധെൻറ ജനനം, ബോധോദയം, പരിനിർവാണം എന്നിവ ഒരേ നാളായ പൗർണമിയിലാണ്. 2590ാമത്തെ ആഘോഷം ആലപ്പുഴക്ക് പുറമെ പാലക്കാടും നടക്കുന്നുണ്ട്. കരുമാടിക്കുട്ടന്‍ ബുദ്ധ പഗോഡയില്‍ രാവിലെ 8.30ന് ബുദ്ധോപാസന നടക്കും. 10ന് ഉപാസകരുടെ നേതൃത്വത്തില്‍ ബോധി വൃക്ഷത്തൈ നടും. 1.30 ന് നടക്കുന്ന പൂര്‍ണിമ സന്ദേശത്തിലും സാംസ്‌കാരിക സമ്മേളനത്തിലും മന്ത്രി ജി. സുധാകരന്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് എന്നിവര്‍ മുഖ്യാതിഥികളാകും. തകഴിക്കടുത്ത കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടന്‍. തിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ കരുമാടിക്കുട്ടന്‍ സന്ദര്‍ശിക്കുകയും അതിെൻറ സംരക്ഷണത്തിന് നടപടികളെടുക്കുകയും ചെയ്തിരുന്നു. കേരളത്തിലെ അപൂർവം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി സൂക്ഷിച്ചുവരുകയാണ്. വളരെകാലം അജ്ഞാതമായി കിടന്ന വിഗ്രഹം കരുമാടിത്തോട്ടില്‍നിന്ന് കണ്ടെടുത്ത് സംരക്ഷിച്ചത് ബ്രിട്ടീഷ് ചീഫ് എൻജിനീയറായിരുന്ന സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ആയിരുന്നു. സ്തൂപം പണിത് അദ്ദേഹം വിഗ്രഹം അവിടെ സ്ഥാപിച്ചു. നാട്ടുകാര്‍ നിവേദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നെങ്കിലും പൂജയോ നിത്യാരാധനയോ ചെയ്തിരുന്നില്ല. പിന്നീട് 20ാം നൂറ്റാണ്ടിലാണ് പുരാവസ്തു വകുപ്പിെൻറ ശ്രദ്ധ ഇവിടെ പതിയുന്നത്. 2014 മേയ്14ന് കരുമാടിക്കുട്ടന്‍ സ്മാരകത്തിെൻറ സമീപവാസി തലമുറകളായി കൈമാറിവന്ന വിഗ്രഹത്തിെൻറ ഒടിഞ്ഞ കഷണം പുരാവസ്തുവകുപ്പിന് കൈമാറി. ഇത് കൃഷ്ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴയായിരുന്നു. അക്കാലത്തെ ചേരരാജാക്കന്മാരിൽ മിക്കവരും വാർധക്യകാലത്ത് സന്യാസം സ്വീകരിച്ചു. അതിൽതന്നെ പലരും ബുദ്ധഭിക്ഷുക്കളായെന്നും ചരിത്രം പറയുന്നു. ബുദ്ധവിഹാരങ്ങള്‍ പണിത് കുട്ടന്‍ എന്ന പേരിലുള്ള ബുദ്ധപ്രതിമ അവിടെ സ്ഥാപിക്കാനുള്ള കാരണം ഇൗ ബൗദ്ധ പാരമ്പര്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.