വെള്ളാപ്പള്ളിക്കെതിരെ യോജിച്ച് നീങ്ങാൻ ഇനി ശ്രീനാരായണ സഹോദര ധര്‍മവേദി

കൊച്ചി: ശ്രീനാരായണ സഹോദര സംഘവും ശ്രീനാരായണ ധര്‍മവേദിയും യോജിച്ച് ഇനി ശ്രീനാരായണ സഹോദര ധര്‍മവേദി എന്ന പേരില്‍ പ്രവര്‍ത്തിക്കും. പ്രഫ. എം.കെ. സാനുവി​െൻറ നേതൃത്വത്തില്‍ ഗോകുലം ഗോപാലന്‍ ചെയര്‍മാനും അഡ്വ. സി.കെ. വിദ്യാസാഗര്‍ വര്‍ക്കിങ് ചെയര്‍മാനുമായ സംഘടനയാണ് ശ്രീനാരായണ സഹോദര സംഘം. ഗോകുലം ഗോപാലന്‍ തന്നെ നേതൃത്വം കൊടുത്തുവരുന്ന സംഘടനയാണ് ശ്രീനാരായണ ധര്‍മവേദി. മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇരു സംഘടനകളും ഒന്നിച്ചായിരിക്കുമെന്ന് പ്രഫ. എം.കെ. സാനു, ഗോകുലം ഗോപാലന്‍ എന്നിവര്‍ അറിയിച്ചു. ഇരു സംഘടനകളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ ഏപ്രിൽ 20ന് വിളിക്കും. എസ്.എന്‍.ഡി.പി യോഗത്തിലെ അഴിമതി മൂടിവെക്കാന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ വ്യാപക പ്രചാരണം പൊതുസമൂഹത്തിന് മുന്നില്‍ നടത്തുമെന്നും ശ്രീനാരായണ സഹോദര ധര്‍മവേദി ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോടതിയുടെ ഇടപെടലിലൂടെ അഴിമതികളുടെ വ്യാപ്തി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മൈക്രൊ ഫിനാന്‍സ് അഴിമതികളുടെ ഉത്തരവാദിത്തം എസ്.എൻ.ഡി.പി യോഗം യൂനിയന്‍ നേതാക്കളുടെ മേല്‍ ചാരി രക്ഷപ്പെടാനാണ് വെള്ളാപ്പള്ളി പാഴ്ശ്രമം നടത്തുന്നത്. മൈക്രൊ ഫിനാന്‍സ് നടത്തിപ്പിന് ത​െൻറ പാര്‍ശ്വവര്‍ത്തികളെ നിയമിക്കാന്‍ യോഗം കൗണ്‍സിലിനെക്കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ തീരുമാനമെടുപ്പിച്ചിരുന്നുവെന്ന് സി.കെ. വിദ്യാസാഗര്‍ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളെയും ഗുരുഭക്തരെയും ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുകയാണ് ശ്രീനാരായണ സഹോദര ധര്‍മവേദിയുടെ ലക്ഷ്യം. ചെങ്ങന്നൂരില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയസാധ്യതക്ക് വെള്ളാപ്പള്ളിയുമായുള്ള സഹകരണം മാത്രമായിരിക്കും ഏക പ്രതിബന്ധമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സഹോദര സംഘം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, ട്രഷറര്‍ സൗത്ത് ഇന്ത്യന്‍ വിനോദ്, സത്യന്‍ പന്തത്തല എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.