വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി കഞ്ചാവ് വില്‍പന; ബംഗാൾ സ്വദേശി പിടിയിൽ

അങ്കമാലി: ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ഹോട്ടലില്‍ സപ്ലയര്‍ ജോലിയുടെ മറവില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി കഞ്ചാവ് വില്‍പന നടത്തിവന്ന പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍. വിദ്യാര്‍ഥികളെയും ഇതര സംസ്ഥാന തൊഴിലാളികെളയും കേന്ദ്രീകരിച്ചായിരുന്നു വിൽപന. 15 പൊതി കഞ്ചാവും 8400 രൂപയും പ്രതിയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മുര്‍ഷിദാബാദ് ജലങ്കി പ്രമോദ് നഗര്‍ കോളനിയില്‍ സഹിയൂര്‍ മണ്ഡലാണ് (29) പിടിയിലായത്. അങ്കമാലി പഴയ മാര്‍ക്കറ്റില്‍ ചിറക്കല്‍ ലോഡ്ജിന് സമീപമാണ് ഇതര സംസ്ഥാനക്കാര്‍ ചേര്‍ന്ന് ഹോട്ടല്‍ നടത്തുന്നത്. സഹിയൂര്‍ അതിരഹസ്യമായാണ് കഞ്ചാവ് വിറ്റിരുന്നത്. വിദ്യാര്‍ഥികളും ഇതര സംസ്ഥാന തൊഴിലാളികളും ഹോട്ടലിലെത്തി സഹിയൂറുമായി സ്വകാര്യസംഭാഷണം നടത്തുന്നത് പതിവായിരുന്നത്രെ. ഹോട്ടലില്‍ സമീപപ്രദേശങ്ങളിലെ കോളജ്, സ്കൂളുകളില്‍നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് നിരീക്ഷിച്ച നാട്ടുകാര്‍ക്ക് കഞ്ചാവ് വിൽപന നടക്കുന്നതായി സൂചന ലഭിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വ്യാഴാഴ്ച വൈകീട്ട് അങ്കമാലി സി.െഎ എസ്. മുഹമ്മദ് റിയാസിന് വിവരം നല്‍കി. പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എന്‍. മനോജി​െൻറ നേതൃത്വത്തില്‍ ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തിയതോടെയാണ് പ്രതി പിടിയിലായത്. ചെറിയ പൊതികളിലാക്കി 500 രൂപക്കാണ് കഞ്ചാവ് വിറ്റിരുന്നത്. അഡീഷനല്‍ എസ്.ഐ ടി.എ. ഡേവിസ്, എ.എസ്.ഐ എം.എന്‍. സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ റോണി, ജിസ്മോന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആലുവ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.