കൊച്ചി: രണ്ട് ജില്ലയിലെ രണ്ട് അംഗങ്ങൾ ജില്ലതല പരിസ്ഥിതി ആഘാത പഠന അതോറിറ്റി വിദഗ്ധ സമിതി അംഗങ്ങളായി തുടരുന്നത് ഹൈകോടതി വിലക്കി. കോഴിക്കോട് അേതാറിറ്റിയിലെ വിദഗ്ധ അംഗം എ. സത്യനാഥൻ, വയനാട് ജില്ല അതോറിറ്റി അംഗം കെ. രാധാകൃഷ്‌ണലാൽ എന്നിവർ അതോറിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്നതാണ് സിംഗിൾബെഞ്ച് തടഞ്ഞത്. ഇരുവർക്കും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നാരോപിച്ച് ക്വാറി ഉടമകളുടെ സംഘടന നേതാവും കോഴിക്കോട് സ്വദേശിയുമായ എം.കെ. ബാബു നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. വിദഗ്ധ സമിതി അംഗങ്ങളായി നിയമിക്കപ്പെടുന്നവര്‍ക്ക് എം.എ, എം.എസ്സി, എം.ബി.എ ബിരുദമോ എൻജിനീയറിങ്, സാങ്കേതികവിദ്യ, വാസ്തുവിദ്യ എന്നിവയില്‍ ബിരുദമോ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പോലുള്ള പ്രഫഷനല്‍ ബിരുദമോ വേണമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. സത്യനാഥന് ബി.എസ്‌സി ബി.എഡും രാധാകൃഷ്‌ണലാലിന് ബി.എയും മാത്രമാണുള്ളതെന്നായിരുന്നു ഹരജിയിലെ ആരോപണം. ജനുവരി ഒമ്പതിന് ഹരജി ഫയലിൽ സ്വീകരിച്ച് നോട്ടീസ് ഉത്തരവായെങ്കിലും സത്യനാഥനും രാധാകൃഷ്‌ണലാലിനും വേണ്ടി ആരും ഹാജരായില്ല. സർക്കാറും മറുപടി സത്യവാങ്മൂലം നൽകിയില്ല. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതി അംഗങ്ങളായി ഇവർ തുടരുന്നത് തടയുന്നതെന്ന് കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.