ആലപ്പുഴ: രാജ്യത്ത് നിലനിൽക്കുന്ന സാഹോദര്യം ഇല്ലാതാക്കി സർവ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നത് അസഹിഷ്ണുത പടർത്താനാണെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. മനുഷ്യൻ എന്ത് കഴിക്കണമെന്നുപോലും പറഞ്ഞ് ജാതിയുടെ വേലിക്കെട്ട് തീർക്കുകയാണ്. ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച ആഘോഷ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങൾ മതങ്ങൾക്കതീതമായി കൊണ്ടാടാനാകണം. എന്നാൽ, എല്ലാ ആഘോഷങ്ങളും മദ്യത്തിൽ മുങ്ങുകയാണ്. വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപത്ത് മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനം തെറ്റായ സന്ദേശമാണ് നൽകുന്നത്. ആത്മീയ ആചാര്യന്മാർപോലും സമൂഹത്തിന് തെറ്റായ ദിശ നൽകുകയാണ്. അങ്ങനെയുള്ളവർക്കുവേണ്ടി കലാപം നടത്തുന്നവർ രാജ്യത്തിന് നാണക്കേടാണ്. നമുക്ക് ലഭിക്കുന്ന വിജയങ്ങൾക്കൊപ്പം ദൈവത്തെ ചേർത്തുെവക്കാൻ കഴിയണം. ദൈവീക അധ്യാപനങ്ങളും പ്രവാചകചര്യകളും മുറുകെപ്പിടിക്കുന്നിടത്തേ ധാർമികത പുലരൂ എന്നും സ്വാമി പറഞ്ഞു. സൗഹൃദവേദി ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കീം പാണാവള്ളി ആഘോഷസന്ദേശം നൽകി. തനിമ കലാസാഹിത്യവേദി ജില്ല പ്രസിഡൻറ് ആലപ്പി ഇക്ബാൽ, പ്രഫ. അമൃത, എസ്. ഭാസ്കരൻപിള്ള, ബേബി പാറക്കാടൻ, കെ.പി. പ്രീത, യു. ഷൈജു, കാക്കാഴം സുരേഷ് ബാബു, ഷംസുദ്ദീൻ സെലക്ട്, യു. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. തനിമ കലാസാഹിത്യവേദി അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.