കേരള ട്രെയിനുകൾ ബാനസവാടിയിലേക്ക് മാറ്റാനുള്ള തീരുമാനം പിൻവലിക്കണം -എം.പി ആലപ്പുഴ: ബംഗളൂരു സിറ്റി സ്റ്റേഷനിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനുകൾ ബാനസവാടിയിലേക്ക് മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ട്രെയിൻ സർവിസ് നഗരമധ്യത്തിൽനിന്ന് ബാനസവാടിയിലേക്ക് മാറ്റുന്നത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുമെന്നതിനാൽ ഇതുസംബന്ധിച്ച് ട്രാഫിക് ചുമതല വഹിക്കുന്ന റെയിൽവേ ബോർഡ് അംഗവുമായി കൂടിക്കാഴ്ച നടത്തി. സർവിസ് പുനഃക്രമീകരിക്കുന്നതിന് പകരം സിറ്റി സെൻറർ സ്റ്റേഷനിൽ ആവശ്യമായ ട്രാക്ക് ഏർപ്പെടുത്തി കേരളത്തിലേക്കുള്ള ട്രെയിനുകൾ നഗരത്തിൽനിന്നുതന്നെ പുറപ്പെടാനും യാത്ര അവസാനിപ്പിക്കാനും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. റെയിൽവേ പാർലമെൻററി സമിതിയായ റെയിൽവേ കൺവെൻഷൻ കമ്മിറ്റി അംഗം കൂടിയാണ് വേണുഗോപാൽ. ജനജാഗ്രത യാത്ര 30നും 31നും ജില്ലയിൽ ആലപ്പുഴ: എൽ.ഡി.എഫ് നേതൃത്വത്തിൽ കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രക്ക് 30, 31 തീയതികളിൽ ജില്ലയിൽ സ്വീകരണം. 30ന് രാവിലെ 10ന് ചെങ്ങന്നൂരിൽ എത്തി, സ്വീകരണ പരിപാടിക്ക് ശേഷം 11ന് മാവേലിക്കര കെ.എസ്.ആർ.ടി.സി ജങ്ഷനിൽ സ്വീകരണം നൽകും. വൈകീട്ട് മൂന്നിന് ജാഥ കായംകുളം പാർക്ക് മൈതാനം, നാലിന് ഹരിപ്പാട് ടൗൺ, അഞ്ചിന് പുന്നപ്ര മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്വീകരണം. 31ന് രാവിലെ 10ന് പൂപ്പള്ളി ജങ്ഷനിൽനിന്ന് ആരംഭിച്ച് 11ന് പാതിരപ്പള്ളിയിൽ ആദ്യ സ്വീകരണം. വൈകീട്ട് മൂന്നിന് ചേർത്തല ദേവീക്ഷേത്രത്തിന് സമീപവും സ്വീകരണമുണ്ടാകും. അഞ്ചിന് തുറവൂരിൽ ജാഥ സമാപിക്കും. വിദ്യാഭ്യാസ മേഖലയിലെ അപാകത പരിഹരിക്കണം -കെ.പി.എസ്.ടി.എ ആലപ്പുഴ: വിദ്യാഭ്യാസ മേഖലയിലെ അപാകത പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രദീപ്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഡി.ഡി.ഇ ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ജോൺ ബോസ്‌കോ അധ്യക്ഷത വഹിച്ചു. പി. രാധാകൃഷ്ണൻ നായർ, എ. നാസർ, ബി. ബിജു, ടി.ജെ. എഡ്‌വേഡ്, മിനി മാത്യു, പി.കെ. ശശി, വർഗീസ് പോത്തൻ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.