ആലപ്പുഴ: കനാൽ മാനേജ്മെൻറ് സൊസൈറ്റി ഇരുമ്പ് പാലത്തിന് സമീപം വ്യാപാരികൾക്ക് വാടകക്ക് നൽകിയിരുന്ന മൂന്ന് കിയോസ്കുകൾ വെള്ളിയാഴ്ച രാത്രി കനാലിലേക്ക് തകർന്ന് വീണു. കാലപ്പഴക്കം മൂലം കൽക്കെട്ട് തകർന്നതാണ് കാരണം. കെട്ടിടത്തിെൻറ ബലക്ഷയം സംബന്ധിച്ച് വ്യാപാരികൾ കനാൽ മാനേജ്മെൻറ് സൊസൈറ്റിക്കും ഡി.ടി.പി.സിക്കും പരാതി നൽകിയിരുന്നു. പൂന്തോപ്പ് വാർഡ് മഠത്തിപ്പറമ്പിൽ സിയാദിെൻറ കനാൽ ടീ സ്റ്റാൾ ആൻഡ് കൂൾബാർ, എ.എൻ പുരം വാർഡ് പുത്തൻമഠത്തിൽ വിജയകുമാർ പൈയുടെ പൈസൺസ് ടീ സ്റ്റാൾ, സിവിൽ സ്റ്റേഷൻ വാർഡ് മുക്കാംപുരയിടം തൈപ്പറമ്പിൽ ലൈല അബൂബക്കറിെൻറ വാച്ച് റിപ്പയറിങ് കട എന്നിവയാണ് കിയോസ്കുകളിൽ പ്രവർത്തിച്ചിരുന്നത്. തകർന്ന് വീണത് ഞായറാഴ്ച രാത്രിയായതിനാൽ അപകടമൊഴിവായി. എന്നാൽ, പാചകവാതക സിലിണ്ടറുകൾ, ഫ്രിഡ്ജ്, അലമാരകൾ തുടങ്ങിയവ വെള്ളത്തിൽ മുങ്ങി. ഓരോ സ്ഥാപനത്തിനും രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എട്ടുമാസം മുമ്പ് പരാതി നൽകിട്ടും നടപടി ഉണ്ടാകാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് വ്യാപാരികൾ പറയുന്നു. 2006ൽ ആലപ്പുഴ നഗരത്തിൽ കനാൽ സൗന്ദര്യവത്കരണ പദ്ധതികൾക്ക് തുടക്കമിട്ട സമയത്താണ് വാടക്കനാൽ, കമേഴ്സ്യൽ കനാൽ തീരങ്ങളിൽ കിയോസ്കുകൾ നിർമിച്ചത്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി നിർമിച്ച ഇവ കച്ചവടക്കാർക്ക് മാസവാടകക്ക് നൽകുകയായിരുന്നു. കാലാകാലങ്ങളിൽ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെങ്കിലും ഇക്കാര്യത്തിൽ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശമുള്ള കനാൽ മാനേജ്മെൻറ് സൊസൈറ്റി വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. പല കിയോസ്കുകളുടെയും അറ്റകുറ്റപ്പണി വ്യാപാരികൾ തന്നെയാണ് നടത്തിവരുന്നത്. കിയോസ്കുകൾ തകർന്ന് നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഡി.ടി.പി.സി മാനേജർ പ്രദീപ് പറഞ്ഞു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് കലക്ടർക്ക് കൈമാറി. ഡി.ടി.പി.സിയുടെ നിർദേശ പ്രകാരം നിർമിതി കേന്ദ്രം അധികൃതർ സ്ഥലത്തെത്തി കെട്ടിടത്തിെൻറ പുനർ നിർമാണത്തിനുള്ള നടപടി തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വ്യാപാരി വ്യവസായി സമിതി ആലപ്പുഴ: വ്യാപാരികൾക്ക് നൽകിയ കിയോസ്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിൽ ഡി.ടി.പി.സിക്കും കനാൽ മാനേജ്മെൻറ് സൊസൈറ്റിക്കും വീഴ്ച സംഭവിച്ചതായി വ്യാപാരി വ്യവസായി സമിതി ആരോപിച്ചു. കടമുറികൾ പകലാണ് തകർന്ന് വീണതെങ്കിൽ ഒന്നിലധികം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടേനെ. കെട്ടിടത്തിെൻറ അപകടനില സംബന്ധിച്ച് അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും നിസ്സംഗതയാണ് ഉദ്യോഗസ്ഥർ കാട്ടിയത്. മതിയായ നഷ്ടപരിഹാരം നൽകി വ്യാപാരികളെ സംരക്ഷിക്കണം. ജില്ല പ്രസിഡൻറ് ഒ. അഷറഫിെൻറ നേതൃത്വത്തിൽ അധികാരികൾക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.