ആലുവ: തുരുത്ത് റെയിൽവേ നടപ്പാലം കൂടുതൽ അപകടാവസ്‌ഥയിലേക്ക്. പെരിയാറിന് കുറുകെയുള്ള നടപ്പാലത്തിെൻറ ശോച്യാവസ്ഥ ജനങ്ങളെ ഭീതിയിലാക്കുമ്പോഴും അധികൃതർക്ക് അനക്കമില്ല. പേരിന് ചില പൊടിക്കൈകൾ ചെയ്‌തെന്ന് വരുത്തിയിരിക്കുകയാണ് റെയിൽവേ അധികൃതർ. ഒരു മാസമായി പാലത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിട്ട്. സ്ലാബുകൾ പലതും ഒടിഞ്ഞ് കുഴിയായി മാറിയിട്ടുണ്ട്. ആലുവ ഭാഗത്തുനിന്ന് പതിമൂന്നാമത്തെ സ്ലാബാണ് ആദ്യം പൊട്ടിയത്. അപ്പോൾത്തന്നെ നാട്ടുകാർ വിവരം അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാൽ, ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ കൂടുതൽ സ്ലാബുകൾ തകർച്ചയിലായി. പലതും കോൺക്രീറ്റ് അടർന്ന് പുഴയിൽ വീണ അവസ്‌ഥയിലാണ്. സൂക്ഷിച്ച് നടന്നില്ലെങ്കിൽ കോൺക്രീറ്റ് അടർന്ന ഭാഗത്തെ കുഴികളിൽ കാലുകൾ കുടുങ്ങാനും പുഴയിൽ വീഴാനും ഇട വരും. പതിനഞ്ചിലേറെ സ്ലാബുകൾ തകർന്നിട്ടുണ്ട്. പ്രതിഷേധം ഉയർന്നപ്പോൾ അതിൽ ചിലതിൽ റെയിൽവേ ഇരുമ്പ് പ്ലേറ്റ് മുകളിൽ െവച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് തകർന്ന സ്ലാബിന് മുകളിൽ മരപ്പലകകൾ തിരുകിെവച്ചാണ് നാട്ടുകാർ നടന്നിരുന്നത്. ഇത് പ്രതിഷേധത്തിനിടയാക്കിയപ്പോൾ അവിടെയും ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചു. നടപ്പാലത്തിെൻറ ഇരുമ്പ് കൈവരികൾ പലയിടങ്ങളിലും വിട്ടുപോയിട്ടുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ അതിനിടയിലൂടെ ചെറിയ കുട്ടികളും വിദ്യാർഥികളും പുഴയിലേക്ക് വീഴും. പാലം പണിതിട്ട് 38 വർഷം കഴിഞ്ഞു. അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തയാറായിട്ടില്ല. നൂറുകണക്കിനാളുകളാണ് ദിവസവും ഈ നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നത്. തുരുത്തിൽ പാലങ്ങൾ വന്നെങ്കിലും ബസ് സർവിസുകളില്ലാത്തതിനാൽ ജോലിക്കാരും നിരവധി വിദ്യാർഥികളും ഈ നടപ്പാലത്തിനെ ആശ്രയിക്കുന്നു. ആലുവ പട്ടണത്തിൽ എത്തിച്ചേരാൻ ഏറെ എളുപ്പവും പണച്ചെലവില്ലാത്തതുമായ മാർഗമെന്ന നിലക്ക് കിഴക്കേദേശം, പുറയാർ, ഗാന്ധിപുരം എന്നിവിടങ്ങളിലെ കാൽനടക്കാരുടെ സഞ്ചാരപാത കൂടിയാണ് ഇത്. നടപ്പാലം പുനരുദ്ധരിക്കണമെന്നും യാത്രികരുടെ ജീവൻ സംരക്ഷിക്കണമെന്നും തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമീഷന് പരാതി നൽകുമെന്ന് സെക്രട്ടറി എസ്. രാധാകൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.