യു.ഡി.എഫ് പ്രകടനം നടത്തി ; അമ്പതോളം പേർക്കെതിരെ കേസ്

ആലുവ: കേന്ദ്ര സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫ് സംസ്‌ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ ഹർത്താലിന് അഭിവാദ്യമർപ്പിച്ച് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രകടനത്തിനിടയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രകടനത്തിന് യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ ജോൺ, അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ബി.എ അബ്‌ദുൽ മുത്തലിബ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു, ഘടകകക്ഷി നേതാക്കളായ എം.കെ.എ ലത്തീഫ്, പി.എ. താഹിർ, ജി. വിജയൻ, സാബു, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് പി.ബി. സുനീർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനത്തിനിടയിൽ ചിലർ ചില സ്‌ഥാപനങ്ങൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചു. സി.ഐ. വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്.ഐ എം.എസ്.ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ തടഞ്ഞു. ആശുപത്രി കവലയിൽ ഒരു ഓഫിസ് അടപ്പിക്കാനുള്ള ശ്രമം പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു. പ്രകടനത്തിനിടയിൽ ചിലർ തുറന്നിരുന്ന ഓഫിസിലേക്ക് തള്ളിക്കയറി അടപ്പിക്കാൻ ശ്രമിച്ചു. ഉടനെ പൊലീസ് ഇടപെട്ട് ഇവരെ തടഞ്ഞു. ഇതോടെ കൂടുതൽ പ്രവർത്തകർ പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പിന്നീട് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. പ്രകടനത്തിനിടയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ്‌ ഉപരോധിച്ചിരുന്നു. ബസുകൾ സർവിസ് നടത്തരുതെന്നാവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. ഇവർ പോയശേഷം ബസുകൾ സർവിസ് നടത്തിയതറിഞ്ഞ് ചില പ്രവർത്തകർ തിരിച്ചെത്തി വഴിയിൽ കിടന്ന് ബസുകൾ തടഞ്ഞു. ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. പ്രകടനത്തിനിടയിലുണ്ടായ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേതാക്കളടക്കം അമ്പതോളം പേർക്കെതിരെ കേസെടുത്തതായി എസ്.ഐ എം.എസ്. ഫൈസൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.