കാക്കനാട്: ഇരുതലമൂരി പാമ്പിനെ എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം എത്തിച്ച് ഇടനിലക്കാര്‍ മുഖേന വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച സംഘം പിടിയിലായി. വില്പനക്കെത്തിച്ച ഇരുതലമൂരിയെ എസ്.പി.സി.എ സംഘവും വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശികളായ രമേശ് (48), അനില്‍കുമാര്‍ (47), കമ്പം സ്വദേശി മുഹമ്മദ് ഇസ്മായില്‍ (47) എന്നിവരാണ് പിടിയിലായത്. മലേഷ്യയിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. നാല് കിലോ തൂക്കം വരുന്ന ഇരുതലമൂരിയെയാണ് വനം വകുപ്പ് പിടികൂടിയത്. കാർ ഡിക്കിയില്‍ ബാഗിലാക്കിയാണ് എത്തിച്ചത്. എസ്.പി.സി.എ ചെയര്‍പേഴ്സണ്‍കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ ഇന്‍സ്പെക്ടര്‍ മതിവാനന്, എസ്.പി.സി.എ ഇന്‍സ്പെക്ടര്‍ ടി.എം. സജിത്, ഓഫിസര്‍മാരായ വി.എസ്. സജീഷ്, ടി.എസ്. സുനി, എസ്.പി.സി.എ അസിസ്റ്റൻറ് കെ.ബി. ഇക്ക്ബാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വംശനാശം നേരിടുന്നതിനാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ നാലിൽപെടുന്നവയാണ് ഇരുതലമൂരികള്‍. വിദേശ രാജ്യങ്ങളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുതലമൂരിയുടെ വിൽപനയുമായി ബന്ധപ്പെട്ട് വന്‍ റാക്കറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുയരുന്നതിനിടെയാണ് സംഘം പിടിയിലായത്. ഒരാഴ്ച മുമ്പ് ഇരുതലമൂരിയെ വില്‍ക്കാനെത്തിച്ച മൂന്നംഗ സംഘം അറസ്റ്റിലായിരുന്നു. അന്ധവിശ്വാസങ്ങള്‍ മുതലാക്കി വിദേശത്തും സ്വദേശത്തുമായി ഇരുതല മൂരിയെ വില്പന നടത്തി വന്‍ തുക തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.