മനുഷ്യാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കി;സ്വകാര്യ ബസുകളിൽ ഷാഡോ പൊലീസ്

കൊച്ചി: മത്സരയോട്ടം ഉൾപ്പെടെ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ സ്വകാര്യ ബസുകളിൽ ഷാഡോ പൊലീസിനെ വിന്യസിപ്പിച്ചു തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി (കൊച്ചി സിറ്റി) മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ഷാഡോ പൊലീസ് മാതൃകയിൽ സിവിൽ ഡ്രസ് ധരിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളിൽ വിന്യസിപ്പിക്കുന്നത് പരിഗണയിലാണെന്ന് എറണാകുളം ആർ.ടി.ഒയും കമ്മീഷനെ അറിയിച്ചു.

കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2026 ജനുവരി 14ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ് നൽകിയത്. കൊച്ചി സിറ്റി പരിധിയിലെ ട്രാഫിക് നിയമലംഘനങ്ങൾ വിലയിരുത്താൻ പോലീസ്, ആർ.ടി.ഒ, നഗരസഭ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തതായി മോട്ടോർ വാഹന വകുപ്പ് കമീഷനെ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മോട്ടാർ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്ത പരിശോധനാവേളയിൽ എക്സൈസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ചു. ലഹരിയുപയോഗം കർശനമായി തടയുന്നതിന് പരിശോധനാവേളയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കമ്മീഷൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകി.

പോലീസ്, മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പൊതുമരാമത്ത് വകുപ്പ് (എറണാകുളം) എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും ജോയിന്റ് എക്സൈസ് കമ്മീഷണർക്കും കൈമാറണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിന് എക്സൈസ് പ്രത്യേക പരിശോധനകൾ നടത്തണം. സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, എക്സൈസ് ഉദ്യോഗസ്ഥർ മൂന്ന് ആഴ്ചക്കകം കമ്മീഷനിൽ സമർപ്പിക്കണം. എ.സി.പി. (ട്രാഫിക്), ജോയിന്റ് ആർ.ടി.ഒ, റോഡ് സുരക്ഷാ കമ്മീഷണറുടെ പ്രതിനിധി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ്), ജോയിന്റ് എക്സൈസ് കമ്മീഷണറുടെ പ്രിതിനിധി എന്നിവർ മാർച്ച് മൂന്നിന് രാവിലെ 10 ന് പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ നിർദേശിച്ചു.

Tags:    
News Summary - Human Rights Commission order implemented; Shadow police on private buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.