അമ്പലമുകളിലെ സംഘര്‍ഷം: തൊഴില്‍ മേഖല സ്തംഭനത്തിലേക്ക്

പള്ളിക്കര: കൊച്ചി റിഫൈനറിയുടെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്‍െറയും ഐ.ആര്‍.ഇ.പി പദ്ധതിയുടെയും നിര്‍മാണങ്ങളെ ബാധിക്കാവുന്ന രീതിയില്‍ അമ്പലമുകള്‍ തൊഴില്‍ മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. തൊഴിലാളികളെ തൊഴിലിന് കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് കുടിയിറക്കപ്പെട്ട തൊഴിലാളികള്‍ നേതൃത്വം കൊടുത്ത ഐ.എന്‍.ടി.യു.സി യൂനിയന്‍െറ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ചൊവ്വാഴ്ച ആരംഭിച്ചത്. മണിക്കൂറുകള്‍ക്കകമാണ് പെട്രോകെമിക്കല്‍ പാര്‍ക്കിന്‍െറ പ്രോജക്റ്റില്‍ തൊഴില്‍തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്. ഇതര സംസ്ഥാനതൊഴിലാളികളടക്കം നിരവധിപേര്‍ പരിക്കേറ്റ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തിന് നേതൃത്വം കൊടുത്ത ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച കോണ്‍ട്രാക്ടര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പണിമുടക്കിയിരുന്നു. തൊഴില്‍ നിഷേധത്തിനെതിരെ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ കമ്പനി ഗേറ്റില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തിന് യൂനിയന്‍ പ്രസിഡന്‍റ് തോമസ് കണ്ണടിയില്‍, പോള്‍സ് പീറ്റര്‍, പി.ഡി. സന്തോഷ്കുമാര്‍, സുധീഷ് കുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കമ്പനി മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടായില്ളെങ്കില്‍ വ്യാഴാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം തടയുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ഇതിനിടെ സ്ഥിരസ്വഭാവമുള്ള തൊഴില്‍ ചെയ്തുകൊണ്ടിരുന്ന ആറ് കരാര്‍ തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.