ആലുവ: കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദി കൊച്ചിയിലേക്ക് മാറ്റിയതിൽ ആലുവക്കാർക്ക് അമർഷം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് അവസാനഘട്ടത്തിൽ ആലുവ അവഗണിക്കപ്പെട്ടതിൽ നാട്ടുകാർ നിരാശയിലാണ്. കേരളത്തിെൻറ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ ആലുവയിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. നിയമസഭയിൽ ഇക്കാര്യം മുഖ്യമന്ത്രിതന്നെ പറഞ്ഞിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ഉദ്ഘാടനവേദി കലൂരിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷസംഘം വിവിധ വേദികൾ പരിശോധിച്ചശേഷമാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടന പരിപാടി നടത്താൻ അനുമതി നൽകിയത്. 17നാണ് ഉദ്ഘാടനം. ആലുവക്കുപുറമെ കളമശ്ശേരി സെൻറ് പോൾസ് ഗ്രൗണ്ടും ചടങ്ങിന് പരിഗണിച്ചിരുന്നു. സംസ്ഥാന സർക്കാറിനും കെ.എം.ആർ.എല്ലിനുമെല്ലാം താൽപര്യം ആലുവയിൽ നടത്തുന്നതിനോടായിരുന്നു. ആലുവ നഗരസഭയും പ്രധാനമന്ത്രിയെ വരവേൽക്കാൻ തയാറെടുത്തിരിക്കുകയായിരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിൽ അന്നേ ദിവസം ബസുകൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് നഗരസഭ കെ.എം.ആർ.എല്ലിനെ അറിയിച്ചിരുന്നു. എന്നാൽ, നിർദിഷ്ട സ്ഥലത്തിന് ചുറ്റും വൻകിട കെട്ടിടങ്ങൾ ഉള്ളതിനാൽ പ്രധാനമന്ത്രിയുടെ സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്താണ് വേദി കലൂരിലേക്ക് മാറ്റിയത്. ചടങ്ങ് കൊച്ചിയിലേക്ക് മാറ്റിയതിൽ അമർഷവും നിരാശയും എല്ലാ രാഷ്ട്രീയക്കാരും സംഘടനകളും പരസ്യമാക്കിയിട്ടുണ്ട്. ആലുവയിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയും യൂറയുമെല്ലാം മെട്രോ ഉദ്ഘാടനം ആഘോഷമാക്കാൻ ഒരുക്കം ആരംഭിച്ചിരുന്നു. ബാൻഡ് മേളവും ചെണ്ടയുമെല്ലാം ഇതിനകം ബുക്ക് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ആലുവ നഗരത്തിലെയും സ്വകാര്യബസ് സ്റ്റാൻഡിലെയും കുഴികൾ നികത്തി കെ.എം.ആർ.എല്ലിെൻറ ചെലവിൽ ടാറിങ് നടക്കുമെന്നും നഗരസഭ അധികൃതർ പ്രതീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.