പള്ളിക്കര: പൊയ്യകുന്നം കുടിവെള്ള പദ്ധതിക്ക് താഴ്ത്തിയ കിഴക്കമ്പലം-കരിമുകൾ റോഡ് അപകട ഭീഷണിയിൽ. ഒരുവർഷം മുമ്പാണ് കിഴക്കമ്പലം മുതൽ കരിമുകൾ വരെയുള്ള റോഡിെൻറ ഒരുഭാഗം പൈപ്പിടുന്നതിന് താഴ്ത്തിയത്. എന്നാൽ, കിഴക്കമ്പലം ഭാഗത്ത് നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ ടാറിങ് നടത്തിയെങ്കിലും പള്ളിക്കര അച്ചപ്പൻ കവലമുതൽ കരിമുകൾ വരെയുള്ള ഭാഗം ഇതുവരെ അറ്റകുറ്റപ്പണി നടത്തുകയോ ടാർ ചെയ്യുകയോ ഉണ്ടായില്ല. മഴ ആരംഭിച്ചതോടെ ചളിയും വെള്ളക്കെട്ടും മൂലം റോഡിൽ ഇരുചക്രവാഹനങ്ങളുൾപ്പെടെ അപകടത്തിൽപെടുന്നത് വർധിച്ചു. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിക്ക് പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റിയും കെ.എസ്.ടി.പിയും തമ്മിലെ ധാരണയിലുണ്ടായ വീഴ്ചയാണ് റീടാറിങ് അനന്തമായി നീളാൻ ഇടയായത്. പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനു മുമ്പ് റോഡ് അറ്റകുറ്റപ്പണിക്ക് കെ.എസ്.ടി.പിക്ക് തുക അനുവദിച്ചതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. എന്നാൽ, പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് സമയപരിധി അവസാനിച്ചതും കഴിഞ്ഞ മൺസൂൺകാലവും റോഡിെൻറ ശോച്യാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിന് കാരണമായെന്നാണ് കെ.എസ്.ടി.പി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ അനുവദിച്ച തുകക്ക് റീ ടാറിങ് നടത്താൻ കഴിയില്ലെന്നും അവർ പറയുന്നു. ഇത്തരത്തിൽ അധികൃതർ തമ്മിലുള്ള പോരു മുറുകുമ്പോൾ വാഹനയാത്രക്കാർ ഭീതിയിലാണ്. റോഡിെൻറ അവസ്ഥയിൽ പ്രതിഷേധിച്ച് പള്ളിക്കര വ്യാപാരി വ്യാവസയ യൂനിറ്റിെൻറ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ കെ.എസ്.ടി.പി ഓഫിസിന് മുന്നിൽ ധർണ നടത്തി കരിദിനം ആചരിക്കും. സ്കൂൾ തുറന്നതോടെ അപകടം വർധിച്ചെന്നും ഇതിനെതിരെ കെ.എസ്.ടി.പി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും വ്യാപാരി വ്യാവസായി യൂനിറ്റ് സെക്രട്ടറി സണ്ണി വർഗീസ് പറഞ്ഞു. റോഡിലൂടെ സഞ്ചാരം അസാധ്യമായ അവസ്ഥയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. തുടർനടപടി ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെ സമരം നടത്തുമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ല കമ്മിറ്റി അംഗം സി.എം. നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.