ആലപ്പുഴ ലൈവ്​

'പുരാ' കച്ചവടത്തിലെ പഴയ പാരമ്പര്യവുമായി പൂച്ചാക്കൽ ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ പ്രദേശം അരനൂറ്റാണ്ടിനപ്പുറം പുരാവസ്തുക്കളുടെ വിപണനകേന്ദ്രമായിരുന്നു. അന്യമായിപ്പോയ പുരാവസ്തുക്കളെപോലെതന്നെ ഈ ശ്രേഷ്ഠ വ്യവസായവും കാലഹരണപ്പെട്ടുതുടങ്ങിയിരിക്കുന്നു. '70കളും '80കളും കച്ചവടത്തി​െൻറ സുവർണകാലമായിരുന്നെന്ന് ഇപ്പോഴും വ്യവസായത്തിൽ ഉറച്ചുനിൽക്കുന്നവർ പറയുന്നു. പുരാവസ്തുശേഖരണം അത്ര എളുപ്പമുള്ള കാര്യമല്ല. കേരളത്തി​െൻറ എല്ലാ മുക്കിലും മൂലയിലും യാത്ര ചെയ്ത് വീടുവീടാന്തരം കയറിയിറങ്ങിയാണ് പുരാവസ്തുക്കൾ ശേഖരിക്കുന്നത്. പഴയ പാത്രങ്ങൾ, ചെപ്പുകൾ, വിളക്കുകൾ തുടങ്ങിയവ വിലപേശി വാങ്ങും. അവ നേരിട്ട് കൊച്ചിയിൽ കൊണ്ടുപോയി മറിച്ചുവിൽക്കുകയാണ് ചെയ്തിരുന്നത്. അങ്ങനെ ലഭിക്കുന്ന ചെറിയ ലാഭം കൊണ്ട് കുടുംബം പോറ്റിയിരുന്ന അമ്പതോളം പേർ പൂച്ചാക്കൽ പ്രദേശത്ത് ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ ഇൗ രംഗത്ത് പിടിച്ചുനിൽക്കുന്നവർ വളരെ കുറച്ച് മാത്രമായി. പുരാവസ്തു വിപണനം വെറുമൊരു കച്ചവടമായി മാത്രം കാണരുെതന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. അതിന് സാമൂഹിക-വും സാംസ്കാരികവും -സാമ്പത്തികവും അതിനുമപ്പുറം രാഷ്ട്രീയവുമായ അനേക തലങ്ങളുണ്ട്. ഒരുകാലത്ത് അഭിമാനത്തോടെ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകൾ അടുക്കള വാതിലുവഴി കച്ചവടം നടത്തി ഒരുനേരമെങ്കിലും ആഹാരം വിളമ്പാൻ തയാറായ വീട്ടമ്മമാരുടെ സങ്കടങ്ങൾ കാണേണ്ടി വന്ന പഴയകാല കച്ചവടക്കാർ നൊമ്പരത്തോടെ മാത്രമാണ് ആ കാലങ്ങളെ ഓർക്കുന്നത്. ഇപ്പോൾ സ്ഥിതി പാടെ മാറിയിരിക്കുന്നു. ആരും ഒന്നുംതന്നെ വിൽക്കുന്നില്ല. കാഴ്ചക്കും കൗതുകത്തിനും ഉള്ളത് വീടുകളിൽ സൂക്ഷിക്കുകയാണ്. അതോടെ 'പുരാ' എന്ന് വിളിപ്പേരുള്ള വിപണനം അന്ത്യം കാക്കുകയാണെന്ന് പറഞ്ഞാൽപോലും അതിശയോക്തിയില്ല. മട്ടാഞ്ചേരിതന്നെ എന്നും മുന്നിൽ മട്ടാഞ്ചേരിയിലെ ജ്യൂ സ്ട്രീറ്റിൽ കരകൗശല പുരാവസ്തുക്കളുടെ കച്ചവടം മാത്രം ലക്ഷ്യമിട്ട് നൂറോളം കടകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെപോലും പണ്ടത്തെപോലെ കച്ചവടം പുരാവസ്തുക്കൾക്കില്ലെന്ന് കച്ചവടക്കാർ പറയുന്നു. കൂറ്റൻ അലമാരകൾ, നിസ്കാരക്കൂട്, താക്കോൽക്കൂട്ടം, റെയിൽവേ വിളക്ക്, മണ്ണെണ്ണ വിളക്ക്, ആദ്യകാല പാചകസാമഗ്രികൾ, ദൂത് കൈമാറുന്ന ഉറ, മതാചാര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അമ്പും വില്ലും, ആന വിളക്ക്, ചീനഭരണി, ആധാരപ്പെട്ടി, ആഭരണപ്പെട്ടി, പഴയകാല ഫോൺ, കോളാമ്പി, സിന്ദൂരച്ചെപ്പ് തുടങ്ങി ഒറ്റമരത്തിൽ തീർത്ത തവി വരെ പറഞ്ഞാൽ തീരാത്തവണ്ണം പുരാവസ്തുക്കൾ ഫോർട്ട്കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കടകളിൽ കാണാം. ഒറ്റക്കൊറ്റക്ക് എത്തുന്ന വിദേശികളായ സഞ്ചാരികളെ പ്രധാനമായും ലക്ഷ്യംവെച്ചായിരുന്നു കച്ചവടം. നാട്ടുകാരുടെ വിവിധ ഉപദ്രവങ്ങളിൽ വശംകെട്ട് ഇപ്പോൾ വിനോദസഞ്ചാരികൾ കാൽനടയാത്രകൾ ഉപേക്ഷിച്ചിരിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.