കൊച്ചി: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ മൂന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊല്ലം പുനലൂര്‍ കക്കോട് ആദം മന്‍സിലില്‍ ഷംനാദാണ് (26) പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വന്നിറങ്ങിയപ്പോഴാണ് എറണാകുളം എക്സൈസ് സര്‍ക്കിളിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടാളികള്‍ രക്ഷപ്പെട്ടു. ജില്ലയില്‍ കഞ്ചാവ് വിതരണ സംഘങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെയാണ് ഇയാളെപ്പറ്റി എക്സൈസിന് വിവരം ലഭിച്ചത്. 21 കിലോ കഞ്ചാവുമായി തമിഴ്നാട് പൊലീസിെൻറ പിടിയിലായി ജയിലിലായിരുന്ന ഷംനാദ് രണ്ടാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാൾ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തിയ എക്സൈസ് സംഘം കഞ്ചാവിെൻറ ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ടാണ് കുടുക്കിയത്. കിലോക്ക് 2,000 രൂപക്ക് തമിഴ്നാട്ടില്‍ കിട്ടുന്ന കഞ്ചാവിന് 50,000 രൂപ ഇയാള്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്ക് എറണാകുളത്തെത്തുകയായിരുന്നു. ബാഗില്‍ രണ്ട് കിലോയുടെയും ഒന്നേകാല്‍ കിലോയുടെയും രണ്ട് പൊതികളിലാണ് കഞ്ചാവ് നിറച്ചിരുന്നത്. എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ എം.ജെ. ജോസഫ്, സി.ഐ ടി.എസ്. ശശികുമാര്‍, ഇന്‍സ്പെക്ടര്‍ റോയി ജെയിംസ്, അസി. ഇന്‍സ്പെക്ടര്‍ സഞ്ജീവ്, പ്രിവൻറിവ് ഓഫിസര്‍മാരായ മധു, ജയരാമന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ സതീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.