മൂവാറ്റുപുഴ: അമിതവേഗത്തിൽ ദിശ മാറിയെത്തിയ സ്വകാര്യബസ് ബൈക്കിൽ ഇടിച്ചു. ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാത ഉപരോധിച്ചു. സമരക്കാരെ നീക്കാനെത്തിയ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. വെള്ളിയാഴ്ച രാവിലെ 9.30ഓടെ തൊടുപുഴ റോഡിൽ അടൂപറമ്പിലാണ് സംഭവം. തൊടുപുഴഭാഗത്തുനിന്ന് മൂവാറ്റുപുഴക്ക് വരുകയായിരുന്ന സ്വകാര്യ ബസ് ദിശമാറി എതിരെ വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരെ നീക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബസിനടിയിൽനിന്ന് ബൈക്ക് എടുത്തു മാറ്റാനനുവദിക്കാതെ വന്നതാണ് സംഘർഷത്തിനിടയാക്കിയത്. ഒടുവിൽ നാട്ടുകാരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ ബസുകളുടെ അമിതവേഗം പതിവാകുന്നു മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ ബസുകളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്നു. ഒരു മിനിറ്റ് ഇടവിട്ട് ബസുകൾ സർവിസ് നടത്തുന്ന റൂട്ടിൽ മത്സര ഓട്ടവും അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ആറുമാസതത്തിനിടെ നിരവധി അപകടങ്ങളാണ് റൂട്ടിലുണ്ടായത്. അപകടങ്ങൾ നിത്യസംഭവമായി നേരത്തേ മാറിയതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും റോഡിൽ പരിശോധന കർശനമാക്കിയിരുന്നു. എന്നാൽ, ഇടക്കാലത്ത് ഇത് നിർത്തി. അമിതവേഗത്തിനെതിരെ വ്യാപകമായി പരാതി ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. മൂന്ന് പൊലീസ് സ്റ്റേഷൻ അതിർത്തികളിലൂടെയാണ് തൊടുപുഴ-മൂവാറ്റുപുഴ റോഡ് കടന്നുപോകുന്നത്. റോഡിലെ ഏറ്റവും ജനസാന്ദ്രത ഏറിയതും വീതി കുറഞ്ഞതുമായ അടൂപറമ്പ്-കമ്പനിപ്പടി മേഖലകളിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചത് റൂട്ടിലെ കോളജ് പടിയിലാണ്. അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ബസുകളുടെ അമിതവേഗത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.