ഹോട്ടല്‍ മാലിന്യം തോട്ടില്‍; അധികൃതര്‍ക്ക് നിസ്സംഗത

മൂവാറ്റുപുഴ: സ്വകാര്യ ഹോട്ടലില്‍നിന്നുള്ള മാലിന്യം പൊതുതോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടും നടപടി സ്വീകരിക്കാന്‍ തയാറാകാതെ അധികൃതര്‍. മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം കൊതുകുകള്‍ പെരുകി പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ടെന്ന നാട്ടുകാരുടെ പരാതിക്കാണ് പരിഹാരമില്ലാത്തത്. മാറാടി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലൂടെ ഒഴുകിയത്തെുന്ന തോട്ടിലേക്കാണ് തോട്ടുങ്കല്‍പീടികക്കുസമീപം പഞ്ചായത്ത് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കിവിട്ടിരിക്കുന്നത്. മൂവാറ്റുപുഴയാറ്റിലേക്കാണ് തോട്ടിലെ വെള്ളം എത്തിച്ചേരുന്നത്. മാലിന്യം തോട്ടിലത്തെി കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിച്ചും കൊതുകുകള്‍ പെരുകിയതുംമൂലം സമീപവാസികള്‍ക്കിടയില്‍ ചൊറിച്ചില്‍ ഉള്‍പ്പെടെ അസുഖങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. തോട്ടിലെ വെള്ളം കൃഷിക്കും സമീപത്തെ കിണറുകളിലെ വെള്ളം കുടിക്കാനും ഉപയോഗിച്ചിരുന്നു. തോട്ടില്‍ മാലിന്യം നിറഞ്ഞതോടെ കുടിവെള്ളത്തില്‍വരെ മാലിന്യം കലര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. ഹോട്ടല്‍ നടത്തുന്നവര്‍ മാലിന്യം ശേഖരിക്കാന്‍ പ്രത്യേക പ്ളാന്‍റുകള്‍ നിര്‍മിക്കണമെന്നാണ് ചട്ടം. എന്നാല്‍, പ്ളാന്‍റുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് പഞ്ചായത്ത് അധികൃതര്‍ ലൈസസന്‍സ് അനുവദിച്ചിട്ടുണ്ട്. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ മാറാടി പഞ്ചായത്ത്, മൂവാറ്റുപുഴ നഗരസഭ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ളെന്നും നാട്ടുകാര്‍ പറയുന്നു. മൂവാറ്റുപുഴ ആറിനെ സംരക്ഷിക്കാന്‍ സംഗമം വരെ നടത്തുമ്പോഴാണ് പുഴയിലേക്ക് എത്തുന്ന തോട്ടില്‍ മാലിന്യം ഒഴുക്കിവിടുന്നത് വ്യാപകമായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.