തിരുവൈരാണിക്കുളത്ത് മോഷണസംഘം സജീവം

നെടുമ്പാശ്ശേരി: തിരുവൈരാണിക്കുളം ക്ഷേത്രോത്സവത്തിനത്തെുന്നവരുടെ മാല മോഷ്ടിക്കാന്‍ തമിഴ്നാട്ടില്‍നിന്നുള്ള നിരവധി സംഘങ്ങള്‍ എത്തിയതായി പിടിയിലായവര്‍. ഈ സംഘത്തിലെ മൂന്നുസ്ത്രീകളെ ആലുവ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. സേലം സ്വദേശിനികളായ നന്ദിനി, മുനീസ്, പ്രിയ എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്. ഇവരില്‍ പ്രിയ ഗര്‍ഭിണിയും മുനീസിന് നാലുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ആലുവ പൊലീസ് കെ.എസ്.ആര്‍.ടി.സി പരിസരത്ത് പരിശോധന നടത്തുമ്പോള്‍ തിരുവൈരാണിക്കുളം ബസിലേക്ക് കയറിയ സ്ത്രീകളില്‍ ഒരാളെ കണ്ട് സംശയം തോന്നി. തുടര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകളും പഴ്സുകളും കണ്ടത്തെിയത്. ഇതേക്കുറിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്ന് പറഞ്ഞത്. പഴ്സിലെ ഫോണ്‍ നമ്പറില്‍ ഉടമയെ വിളിച്ചപ്പോള്‍ ഫോര്‍ട്ട്കൊച്ചി ബസില്‍ നഷ്ടപ്പെട്ടതാണെന്ന് ഉടമ അറിയിച്ചു. 3000 രൂപ അടങ്ങിയ മറ്റൊരു പഴ്സും എ.ടി.എം കാര്‍ഡുകളും ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ രണ്ടാഴ്ച മുമ്പ് ബസില്‍ മാല നഷ്ടപ്പെട്ട ഒരുയുവതി സ്റ്റേഷനിലത്തെി തനിക്കൊപ്പം മൂന്നംഗസംഘത്തിലെ ഒരു സ്ത്രീ ബസില്‍ ഉണ്ടായിരുന്നെന്ന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയശേഷം ഇവരെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇവരുടെ അറസ്റ്റിനത്തെുടര്‍ന്ന് തിരുവൈരാണിക്കുളം ക്ഷേത്ര പരിസരത്ത് കൂടുതല്‍ ഷാഡോ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന ആഭരണങ്ങളും പഴ്സും ഒളിപ്പിക്കാന്‍ കഴിയുന്ന വസ്ത്രങ്ങളാണ് ഇവര്‍ ധരിക്കുന്നത്. വ്യാജ വിലാസങ്ങളാണ് ഇവര്‍ സ്റ്റേഷനുകളില്‍ നല്‍കുന്നത്. ഈ വിലാസത്തില്‍ വ്യാജരേഖകളുണ്ടാക്കി ജാമ്യത്തിലിറങ്ങുകയാണെന്നും പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.