ഹരിത പ്രോട്ടോക്കോളുമായി ജില്ലയില്‍ ആദ്യവിവാഹം

കൊച്ചി: ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയില്‍ ആദ്യ വിവാഹം. പെരുമ്പാവൂര്‍ തുണ്ടിയില്‍ രാജേഷ് ജോര്‍ജ് ജോസഫും പടമുകള്‍ കുട്ടേടത്ത് നിസി മേരി ജോസഫും തമ്മിലുള്ള വിവാഹ ചടങ്ങുകളാണ് പരിസ്ഥിതി സൗഹൃദമായി നടത്തിയത്. പരിസ്ഥിതി സൗഹൃദപരവും പുനരുപയോഗിക്കാവുന്നതുമായ സാധന സാമഗ്രികളാണ് വിരുന്നു സല്‍ക്കാരത്തിനും ചടങ്ങുകള്‍ക്കും ഉപയോഗിച്ചത്. പ്ളാസ്്റ്റികും പേപ്പര്‍ പാത്രങ്ങളും കുപ്പികളും ചടങ്ങുനടന്ന പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തിന്‍െറ പടി കയറിയില്ല. മാതൃകാപരമായി പ്രവര്‍ത്തിച്ച വധൂ-വരന്മാര്‍ക്ക് ജില്ല ഭരണകൂടത്തിന്‍െറ സര്‍ട്ടിഫിക്കറ്റും ഉപഹാരവും നഗരസഭ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ സമ്മാനിച്ചു. അനുമോദനം അര്‍പ്പിക്കുന്നതിനായി ജില്ല കലക്ടറും എത്തുമെന്നറിയിച്ചിരുന്നെങ്കിലും നെടുമ്പാശ്ശേരിയില്‍ ഡിജിധന്‍ മേളയുടെ തിരക്കിലായിരുന്നതിനാല്‍ കഴിഞ്ഞില്ല. കലക്ടറുടെ അനുമോദനം ശുചിത്വ മിഷന്‍ പ്രതിനിധി ജോഷിവര്‍ഗീസ് ദമ്പതികളെ അറിയിച്ചു. പെരുമ്പാവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ നിഷ വിനയന്‍, സെക്രട്ടറി ടി.എസ്. സെയ്ഫുദ്ദീന്‍, ഹരിത പ്രോട്ടോക്കോളിനായി പ്രവര്‍ത്തിക്കുന്ന ഫെലിക്കന്‍ ഫൗണ്ടേഷന്‍െറ പ്രതിനിധി ഡോ. സി.എന്‍. മനോജ്, കാറ്ററിങ് ഓഡിറ്റോറിയം അസോസിയേഷനുകളുടെ ഭാരവാഹികള്‍ തുടങ്ങിയവരും വധൂ വരന്മാര്‍ക്ക് ആശംസ നേരാനത്തെിയിരുന്നു. ജില്ലയില്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന വിവാഹങ്ങളും ആഘോഷങ്ങളും മുന്‍കൂട്ടി അറിയിച്ചാല്‍ ചടങ്ങുകളില്‍ കലക്ടറും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടത്തെി സമ്മാനങ്ങള്‍ നല്‍കാനാണ് തീരുമാനം. വധൂവരന്മാര്‍ക്ക് പുറമെ ഓഡിറ്റോറിയം നടത്തിപ്പുകാര്‍ക്കും കാറ്ററിങ് സേവനദാതാക്കള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.