കൊച്ചി: ദൂരപരിധി മറികടക്കാൻ യഥാർഥ വഴിയടച്ച് മറുവഴിയുണ്ടാക്കിയ മദ്യവിൽപന ശാലയുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈകോടതി. ദേശീയ -സംസ്ഥാന പാതകളിലെ മദ്യവിൽപന തടഞ്ഞ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ മദ്യവിൽപനശാല സ്ഥിതി ചെയ്യുന്ന കെട്ടിടത്തിെൻറ യഥാർഥ വഴി കെട്ടിയടച്ച് ദൂരക്കൂടുതലുള്ള വഴിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കോലഞ്ചേരി സ്വദേശികളായ പി.പി. വർഗീസ്, ബൈജു പുഷ്‌പൻ എന്നിവർ നൽകിയ ഹരജിയിലാണ് ലൈസൻസ് റദ്ദാക്കാൻ എറണാകുളം ജില്ല എക്സൈസ് കമീഷണർക്ക് ഹൈകോടതി നിർദേശം നൽകിയത്. കോലഞ്ചേരി മാമലയിൽനിന്ന് ഐക്കരനാട്ടിലേക്ക് ബിവറേജസ് കോർപറേഷെൻറ മദ്യവിൽപനശാല മാറ്റാനാണ് കെട്ടിടം വാടകക്കെടുത്തത്. സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാന പാതയിൽനിന്ന് 200 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിൽ മദ്യവിൽപന ശാല തുടങ്ങാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് കെട്ടിടത്തിെൻറ വഴി കെട്ടിയടച്ച് മറ്റൊരു പറമ്പിലൂടെ വഴിയുണ്ടാക്കിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജസ് കോർപറേഷൻ ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിന്നുവെന്നത് അദ്ഭുതപ്പെടുത്തുന്നതായി കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.