ജപ്തി നേരിട്ട വൃദ്ധ ദമ്പതികൾക്ക് വീട് സ്വന്തമാകും

കൊച്ചി: സ്വന്തം വീടി​െൻറ നാല് ചുമരുകൾക്കുള്ളിൽ സമാധാനത്തോടെ കഴിയണം. മക്കൾക്കും കൊച്ചുമക്കൾക്കും ആരും ഇറക്കിവിടുമെന്ന ഭയമില്ലാതെ ജീവിക്കാനാവണം. മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയ പൂണിത്തുറ സ്വദേശി രാമനും ഭാര്യ വിലാസിനിക്കും പറയാൻ മറ്റൊന്നുമുണ്ടായിരുന്നില്ല. വ്യാഴാഴ്ചയാണ് ജപ്തി നടപടിയുടെ ഭാഗമായി ബാങ്കുകാരും പൊലീസും ചേർന്ന് ഇവരെ സ്വന്തം വീട്ടിൽനിന്ന് ഇറക്കി വിട്ടത്. മുഖ്യമന്ത്രിയിൽനിന്ന് ആശ്വാസവാക്കുകൾക്ക് കാതോർത്താണ് ഇരുവരും തിങ്കളാഴ്ച എറണാകുളം ഗെസ്റ്റ്ഹൗസിലെത്തിയത്. മകനും മരുമകളും കൊച്ചുമക്കളും ഒപ്പമുണ്ടായിരുന്നു. ശ്വാസതടസ്സത്തി​െൻറ ബുദ്ധിമുട്ടുകളും പ്രായാധിക്യത്താലുള്ള രോഗങ്ങളും അലട്ടുന്നുെണ്ടങ്കിലും കിടപ്പാടം കാക്കാൻ അവർ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിക്കുകയായിരുന്നു. ഗെസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിൽ എത്തിയ ഇരുവരെയും മുഖ്യമന്ത്രി നിറഞ്ഞ മനസ്സോടെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. തങ്ങളെ തിരിച്ച് വീട്ടിലെത്തിക്കാൻ കൃത്യ സമയത്ത് ഇടപെട്ട മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് നിവേദനം കൈമാറി. മുഖ്യമന്ത്രിയുടെ കൈകളിൽ പിടിച്ച് രാമനും, വിലാസിനിയും ആവശ്യപ്പെട്ടത് ഒന്ന് മാത്രം. 'സാർ... ഞങ്ങൾക്ക് വീട് തിരിച്ച് കിട്ടാൻ സഹായിക്കണം'. 'നിങ്ങളവിടെ താമസിച്ചോളൂ ബാക്കി ഞാൻ നോക്കിക്കോള്ളാം'. ഇനിയും തങ്ങളെ വീട്ടിൽനിന്നും ഇറക്കി വിടുമെന്ന ആശങ്കയുമായി എത്തിയ വൃദ്ധ ദമ്പതികളുടെ മനസ്സ് നിറക്കുന്നതായിരുന്നു ആ മറുപടി. ഇവരുടെ മകൻ ദിനേശനുമായും മുഖ്യമന്ത്രി സംസാരിച്ചു. വല്ലപ്പോഴും കിട്ടുന്ന പന്തൽ പണിയിൽ നിന്നുള്ള കൂലി മാത്രമാണ് ആറ് പേരടങ്ങുന്ന കുടുംബത്തി​െൻറ വരുമാനമെന്നും രോഗബാധിതരായ മാതാപിതാക്കളുടെ ചികിത്സക്ക് പോലും ഇത് തികയാത്ത അവസ്ഥയിലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ദിനേശൻ പറഞ്ഞു. മരുമകൾ മായ, പേരക്കുട്ടികളായ മാനസി, നന്മ എന്നിവരും വാർഡ് കൗൺസിലർ വി.പി. ചന്ദ്രനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ലേലത്തുകയിൽ വായ്പ കഴിഞ്ഞ് ബാക്കിയുള്ള പണവും സർക്കാറിൽനിന്ന് ലഭിക്കുന്നതും ചേർത്ത് ഇവരുടെ വീട് വീണ്ടെടുക്കുമെന്നും സി.പി.എമ്മി​െൻറ നേതൃത്വത്തിൽ പുതുക്കി പണിയുമെന്നും വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി. വിൻസൻറ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.