മൂവാറ്റുപുഴ: പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിലൊഴുകുന്നത് തുടരുമ്പോഴും പരിഹാരം കാണാതെ വാട്ടർ അതോറിറ്റി. നാലുപതിറ്റാണ്ട് മുമ്പ് മൂവാറ്റുപുഴ വാട്ടർ സപ്ലൈ പദ്ധതി കൊണ്ടുവന്നപ്പോൾ സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പുകളിലൂടെയാണ് മൂവാറ്റുപുഴ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം. മൂവാറ്റുപുഴ നഗരസഭയിലും നാല് പഞ്ചായത്തുകളിലേക്കുമാണ് ഇവിടെനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. പമ്പ് ഹൗസിലടക്കം കോടികൾ മുടക്കി പലതവണ നവീകരണ പ്രവർത്തനം നടന്നങ്കിലും പൈപ്പ് മാറ്റാൻ മാത്രം നടപടിയുണ്ടായിട്ടില്ല. ദിനേനയെന്നോണമാണ് മേഖലയിൽ പൈപ്പ് പൊട്ടുന്നത്. പൈപ്പ് പൊട്ടൽ തുടർക്കഥയായി കുടിവെള്ള വിതരണം സ്ഥിരമായി തടസ്സപ്പെടാൻ തുടങ്ങിയതോടെ മുൻ എം.എൽ.എ ജോസഫ് വാഴക്കൻ നഗരത്തിലെ പൈപ്പുകൾ മുഴുവൻ മാറ്റുന്നതിനുള്ള പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നു. തുടർന്ന് വാട്ടർ അതോറിറ്റി സർേവ നടപടി പൂർത്തിയാക്കിയെങ്കിലും പൈപ്പ് മാറ്റുന്ന നടപടി ആരംഭിച്ചില്ല. മൂന്ന് സംസ്ഥാനപാതയും ദേശീയപാതയും കടന്നുപോകുന്ന മൂവാറ്റുപുഴയിലെ എല്ലാ പാതകളിലും പൈപ്പ് പൊട്ടൽ തുടരുകയാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇങ്ങനെ പാഴാവുന്നത്. ഇതിനു പുറമെ റോഡ് തകർന്ന് ഗതാഗതക്കുരുക്കുണ്ടാകുന്നതും പതിവാണ്. ദേശീയപാതയിൽ പൈപ്പ് പൊട്ടിയാൽ ആ മേഖലയിൽ കുടിവെള്ളമെത്താൻ രണ്ടാഴ്ച കാത്തിരിക്കേണ്ടിവരുകയും ചെയ്യുന്നു. ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി ലഭിക്കേണ്ടി വരുന്നതിനുണ്ടാകുന്ന താമസമാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.